അട്ടപ്പാടിയിൽ പരിശോധനയിൽ കണ്ടെത്തിയ കഞ്ചാവ് ചെടികൾ എക്സൈസ് സംഘം നശിപ്പിച്ചപ്പോൾ
പാലക്കാട്: ഓണം സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി അട്ടപ്പാടിയിൽ നടത്തിയ പരിശോധനയിൽ 2373 കഞ്ചാവ് ചെടികൾ നശിപ്പിച്ചു. പാടവയൽ വില്ലേജിൽ ശരക്കോൽ മലയുടെ മുകളിൽ 15 തോട്ടങ്ങളിലായി പരിപാലിച്ചിരുന്ന കഞ്ചാവ് ചെടികളാണ് നശിപ്പിച്ചത്.
പാലക്കാട് അസി. എക്സൈസ് കമീഷണർ എ.ആർ. നിഗീഷിന്റെ നേതൃത്വത്തിൽ അഗളി റെയ്ഞ്ച് ഇൻസ്പെക്ടർ ഇഹ്ലാസ് അലിയും സംഘവും ചൊവ്വാഴ്ച പുലർച്ചെ നാലിനാണ് പരിശോധന നടത്തിയത്. ഉൾവനത്തിൽ ചെങ്കുത്തായ മലയിടുക്കിലൂടെ 20 കിലോമീറ്റർ നടന്നായിരുന്നു പരിശോധന.
കഞ്ചാവ് കൃഷി ചെയ്തതുമായി ബന്ധപ്പെട്ടും അട്ടപ്പാടി വനമേഖല, തമിഴ്നാട് അതിർത്തി മേഖല എന്നിവിടങ്ങളിൽ വാണിജ്യ രീതിയിൽ കഞ്ചാവ് കൃഷി നടത്തുന്നവരെ പറ്റിയും അന്വേഷണം ആരംഭിച്ചതായി എക്സൈസ് അധികൃതർ അറിയിച്ചു. പ്രിവന്റീവ് ഓഫിസർ ചന്ദ്രകുമാർ, ചന്ദ്രൻ, പ്രമോദ്, സി.ഇ.ഒമാരായ രങ്കൻ, രജീഷ്, ഭോജൻ, വിഷ്ണു എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.