296 കിലോഗ്രാം കഞ്ചാവുമായി ആന്ധ്ര സംഘം പാലക്കാട്ട് പിടിയിൽ
പാലക്കാട്: മൂന്നുകോടി രൂപയുടെ 296 കിലോഗ്രാം ഉണക്ക കഞ്ചാവുമായി ആന്ധ്രയിലെ വ്യാപാരിയെ പാലക്കാട് ജില്ല ലഹരി വിരുദ്ധ സേനയും ടൗൺ സൗത്ത് പൊലീസും ചേർന്ന് പിടികൂടി. ആന്ധ്രപ്രദേശ് നെല്ലൂർ ബട്ടുവരിപ്പാലം വില്ലേജിൽ ബോറെഡ്ഡി വെങ്കടേശ്ശരലു റെഡ്ഡി (35), ഡ്രൈവറും സഹായിയുമായ തമിഴ്നാട് സേലം പനമരത്തുപെട്ടി സ്വദേശി വിനോദ് കുമാർ (27) എന്നിവരാണ് തിങ്കളാഴ്ച പുലർച്ച പാലക്കാട് മഞ്ഞക്കുളം പള്ളിക്ക് സമീപം പിടിയിലായത്.
കേരളത്തിലെ വിവിധ ജില്ലകളിലെ കച്ചവടക്കാർക്ക് നേരിട്ട് കൊടുക്കാൻ കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്. മിനി ലോറിയിൽ പ്ലാസ്റ്റിക് കുപ്പി ലോഡെന്ന വ്യാജേനയാണ് കഞ്ചാവ് കടത്തിയത്. ലോറിയുടെ പ്ലാറ്റ്ഫോമിൽ കഞ്ചാവ് പാർസലുകൾ അടുക്കിവെച്ച് അതിനു മുകളിൽ പ്ലാസ്റ്റിക് കുപ്പികളുടെ ചാക്കുകെട്ടുകൾ നിരത്തി മറച്ചുവെക്കുകയായിരുന്നു. ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തു നിന്നാണിത് കൊണ്ടുവന്നത്.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടന്നുവരുന്ന പ്രത്യേക വാഹന പരിശോധനക്കിടയിലാണ് സംഘം പിടിയിലായത്. പരിശോധനക്കിടെ നിർത്താതെ പോയ മിനിലോറിയെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. പാലക്കാട് ടൗൺ സൗത്ത് എസ്.െഎ രഞ്ജിത്ത്, ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളായ എസ്.െഎ എസ്. ജലീൽ, വി. ജയകുമാർ, ടി.ആർ. സുനിൽ കുമാർ, ബി. നസീറലി, റഹീം മുത്തു, ആർ. കിഷോർ, സൂരജ് ബാബു, കെ. അഹമ്മദ് കബീർ, ആർ. വിനീഷ്, ആർ. രാജീദ്, ദിലീപ്, എസ്. ഷമീർ എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.