കോവിഡ് ബാധിതരായ അമ്മയും മകനും ആംബുലൻസിന് കാത്തുനിന്നത് 14 മണിക്കൂർ

അഗളി: അട്ടപ്പാടിയിൽ കോവിഡ് ബാധിച്ച അമ്മയും മകനും ജില്ല ആശുപത്രിയിലെത്താൻ ആംബുലൻസിനായി കാത്തുനിന്നത് 14 മണിക്കൂർ. മുക്കാലി ചോലക്കാട് സ്വദേശികളായ ഇവർ കടുത്ത പനിയെ തുടർന്നാണ് കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിൽ തിങ്കളാഴ്ച പുലർച്ചെ എത്തിയത്. ആൻറിജൻ പരിശോധനയിൽ ഇരുവർക്കും കോവിഡ് സ്ഥിരീകരിച്ചു. മകന് അപസ്മാരമുള്ളതിനാൽ ഡോക്ടർ ജില്ല ആശുപത്രിയിലേക്ക് റഫർ ചെയ്തു. എന്നാൽ, ആദിവാസി വിഭാഗക്കാരല്ല എന്ന കാരണത്താൽ ആശുപത്രിയിൽ നിന്ന് ആംബുലൻസ് വിട്ടുനൽകിയില്ല. സൂപ്രണ്ടുമായി ബന്ധപ്പെട്ടെങ്കിലും വാടകയ്ക്ക് ആംബുലൻസ് വിളിക്കാനാണ് നിർദേശിച്ചത്. അതിനുള്ള പണം ഇവരുടെ കൈയിൽ ഇല്ലായിരുന്നു. വാഹനം ലഭിക്കാതെ ഏറെ വൈകിയ സാഹചര്യത്തിൽ ഇവർ അഗളി പൊലീസിൽ ബന്ധപ്പെട്ടു. തുടർന്ന് പൊലീസ് ഇടപെടലിനെ തുടർന്ന് സാമൂഹിക പ്രവർത്തകരും സുമനസ്സുകളും ഇവരെ സഹായിക്കാൻ രംഗത്തു വരികയായിരുന്നു. കല്ലടിക്കോട് ഭാഗത്തുനിന്നും ആംബുലൻസ് എത്തുമ്പോൾ രാത്രി പത്ത് കഴിഞ്ഞിരുന്നു. ഭക്ഷണം പോലും ലഭിച്ചില്ലെന്ന് ഇവർ പരാതിപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.