സ്ഥലം മണ്ണിട്ട് നികത്തുന്നതിന് തുടക്കമിട്ടതോടെയാണ് വ്യവഹാരത്തിന്‍റെ കെണിയിൽ അകപ്പെട്ടത് ഒറ്റപ്പാലം: സായാഹ്നങ്ങൾ ചെലവിടാൻ ലക്ഷ്യമിട്ട ഒറ്റപ്പാലത്തെ പാർക്ക് നിർമാണം വ്യവഹാരത്തിൽ അകപ്പെട്ട് അനിശ്ചിതത്വത്തിൽ. ഈസ്റ്റ് ഒറ്റപ്പാലം കിഴക്കേ തോടിനോട് ചേർന്നുള്ള സ്ഥലത്ത് ലക്ഷ്യമിട്ട പദ്ധതിയാണ് സ്തംഭനാവസ്ഥയിൽ തുടരുന്നത്. തോടരികിൽ നഗരസഭയുടെ അധീനതയിലുള്ള 70 സെന്‍റിലാണ് ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിന്‍റെ നേതൃത്വത്തിൽ പാർക്ക് നിർമാണത്തിന് തുടക്കമിട്ടത്. തോടിന്‍റെ കിഴക്കേ കരയോട് ചേർന്നുള്ള പദ്ധതി പ്രദേശത്ത് കരിങ്കൽ നിർമിത സംരക്ഷണഭിത്തി പൂർത്തിയായി. പടിഞ്ഞാറേ അതിർത്തി കൂടി കരിങ്കൽ കെട്ടി മണ്ണിട്ട് നികത്തിയാലേ പാർക്ക് യാഥാർഥ്യമാക്കാൻ കഴിയൂ. ഇതിനായി സ്ഥലം മണ്ണിട്ട് നികത്തുന്നതിന് തുടക്കമിട്ടതോടെയാണ് വ്യവഹാരത്തിന്‍റെ കെണിയിൽ അകപ്പെടുന്നത്. പദ്ധതി പ്രദേശത്തിന്‍റെ സമീപ സ്ഥല ഉടമ കോടതിയെ സമീപിക്കുകയായിരുന്നു. ഇതോടെ നിർമാണം പാതിവഴിയിൽ നിശ്ചലമായി. മാസങ്ങൾ പിന്നിട്ടിട്ടും ഇതേ അവസ്ഥയിൽ തുടരുകയാണ്. ഭരണാനുമതി ലഭിക്കുകയും ഡി.ടി.പി.സി തയാറാക്കി സമർപ്പിച്ച പദ്ധതി രേഖക്ക് 99.4 ലക്ഷം രൂപ അനുവദിക്കുകയും ചെയ്ത പദ്ധതിയാണിത്. രണ്ട് ഘട്ടങ്ങളായി പൂർത്തിയാക്കാൻ ലക്ഷ്യമിട്ടുള്ളതാണ് പാർക്ക് പദ്ധതി. പ്രാരംഭ പ്രവർത്തനങ്ങൾക്കായി 35 ലക്ഷം രൂപ നഗരസഭ അനുവദിച്ചിരുന്നു. തോടിന് കുറുകെ പ്രത്യേക ലൈറ്റ് സംവിധാനത്തിൽ നടപ്പാത, തോട്ടിലെ തടയണ ഉപയോഗപ്പെടുത്തി ചെറിയ ബോട്ടിങ് സംവിധാനം, തണലും ഇരിപ്പിടവും സജ്ജീകരിക്കൽ, കുട്ടികൾക്ക് കളിക്കാനുള്ള സംവിധാനം, കോഫി ഷോപ്, ശൗചാലയം തുടങ്ങിയ പദ്ധതികൾ ഉൾപ്പെട്ടതാണ് പാർക്ക്. സ്റ്റേ ഉത്തരവ് പിൻവലിക്കുന്നതിന്‍റെ ഭാഗമായി സർക്കാറിൽ സമ്മർദം ചെലുത്താനാണ് തീരുമാനമെന്നും ഇതിന്‍റെ ഭാഗമായി ബുധനാഴ്ച സബ് കലക്ടറെ കണ്ട് സംസാരിച്ചിരുന്നതായും നഗരസഭ ഉപാധ്യക്ഷൻ കെ. രാജേഷ് പറഞ്ഞു. സബ് കലക്ടർ വ്യാഴാഴ്ച പദ്ധതി പ്രദേശം നേരിട്ട് സന്ദർശിക്കാമെന്ന് അറിയിച്ചതായും ഇദ്ദേഹം പറഞ്ഞു. ഒറ്റപ്പാലത്ത് സായാഹ്നങ്ങളിൽ ഒത്തുചേരാനും വിശ്രമത്തിനുമായി ഒരു പാർക്കില്ലാത്തത് ജീവിതസായാഹ്നത്തിൽ ജന്മനാട്ടിലേക്ക് തിരികെയെത്തിയ പലരുടെയും സ്വകാര്യ ദുഃഖമാണ്. വ്യവഹാരം ഇനിയും നീളുന്നപക്ഷം ഈ സ്വപ്‍നപദ്ധതിയുടെ ഗതിയെന്താകുമെന്ന ആശങ്കയിലാണ് നാട്ടുകാർ. pew_otp_1 ഈസ്റ്റ് ഒറ്റപ്പാലത്ത് തുടക്കംകുറിച്ച പാർക്ക് നിർമാണം സ്തംഭനാവസ്ഥയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.