ലോകായുക്ത നിയമഭേദഗതി: നിയമവിദഗ്ധനുമായി ഗവർണർ കൂടിയാലോചന നടത്തും

തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതി സംബന്ധിച്ച്  പ്രമുഖ നിയമവിദഗ്ധനുമായി ഗവർണർ കൂടിയാലോചന നടത്താൻ ഒരുങ്ങുന്നു. അഡീഷനൽ അഡ്വക്കറ്റ് ജനറൽ പദവി വഹിച്ചിരുന്ന നിയമവിദഗ്ധനുമായി മിക്കവാറും തിങ്കളാഴ്ചയായിരിക്കും കൂടിയാലോചന. നിയമഭേദഗതി ഓർഡിനൻസിന്റെ മുഴുവൻ നിയമവശങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയാകുമെന്ന് കരുതുന്നു. കേരളത്തിലെ ലോകായുക്തക്ക് മറ്റു സംസ്ഥാനങ്ങളിലില്ലാത്ത അധികാരങ്ങൾ ഉണ്ടെന്നത് ഗവർണർക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. അത് ഭരണഘടനാ വിരുദ്ധമാണെന്ന സർക്കാർ നിലപാട് ബോധ്യപ്പെട്ടാൽ നിയമഭേദഗതി ഓർഡിനൻസിന് ഗവർണർ അനുമതി നൽകും. അതിനാവശ്യമായ നടപടി സർക്കാർ സ്വീകരിക്കുമോയെന്ന് അറിയേണ്ടതുണ്ട്. ഭേദഗതി ഓർഡിനൻസിനെതിരെ പ്രതിപക്ഷം ഉന്നയിച്ച വാദങ്ങളും നിയമവശങ്ങളും ഇതോടൊപ്പം ഗവർണർക്ക് മുന്നിലുണ്ട്. വിദേശയാത്രക്കുശേഷം ഞായറാഴ്ച മടങ്ങിയെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന് ഭേദഗതിയുടെ ആവശ്യകത സംബന്ധിച്ച് നേരിട്ടോ ഫോണിലോ സംസാരിച്ച് ബോധ്യപ്പെടുത്താനായാൽ ഗവർണർ അംഗീകാരം നൽകിയേക്കുമെന്നാണ് സൂചന. ആവശ്യപ്പെട്ട വിശദീകരണം സർക്കാർ നൽകി ദിവസങ്ങൾ കഴിഞ്ഞിട്ടും തീരുമാനമെടുക്കാതെ ഗവർണർ നീട്ടിക്കൊണ്ടുപോകുന്നത് നിയമഭേദഗതിയുടെ കാര്യത്തിൽ മുഖ്യമന്ത്രിയിൽനിന്നുള്ള സമീപനംകൂടി അറിയാനാണെന്ന് കരുതുന്നു. ബുധനാഴ്ചത്തെ മന്ത്രിസഭ യോഗത്തിൽ നിയമസഭ സമ്മേളനത്തിന്റെ തീയതി തീരുമാനിച്ചേക്കുമെന്നതിനാൽ നിയമഭേദഗതി ഓർഡിനൻസിന്റെ കാര്യത്തിൽ അതിനു മുമ്പ് തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് സർക്കാർ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.