വാളക്കുളം പാടശേഖരത്തുനിന്നു പിടിച്ചെടുത്ത വലകളുമായി ഫിഷറീസ് ഉദ്യോഗസ്ഥർ
കോട്ടക്കൽ: ആവാസവ്യവസ്ഥയുടെ വ്യതിയാനത്തിന് പിന്നാലെ അമിത മത്സ്യബന്ധനം മൂലം വംശഭീഷണി നേരിടുന്ന മത്സ്യമായ ആറ്റുവാളയെ സംരക്ഷിക്കാൻ നടപടിയുമായി ഫിഷറീസ് വകുപ്പ്. ഇത്തരം മത്സ്യങ്ങൾ കൂടുതലായി കാണപ്പെടുന്ന വാളക്കുളം പാടശേഖരത്ത് അനധികൃതമായി കെട്ടിയ വലകൾ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. ആറ്റുവാളയുടെ പ്രജനനകാലമാണ് ഇപ്പോൾ. നീണ്ട ശരീരവും പരന്ന തലയും വലിയ വായയുമുള്ള ഇവ 240 സെന്റിമീറ്റർ വരെ വളർച്ചയുള്ള മത്സ്യങ്ങളാണ്.
മനുഷ്യരുടെ കടന്നുകയറ്റത്തെ തുടർന്ന് ഇവ ഇല്ലാതാകുന്ന സ്ഥിതിയാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു. പുതുമഴ പെയ്തതോടെ നദികൾ, പുഴകൾ, വലിയ ജലാശയങ്ങൾ എന്നിവിടങ്ങളിലാണ് ഇവയെ പ്രധാനമായും കാണുന്നത്. മത്സ്യങ്ങൾക്കായി വ്യാപകമായി വല വിരിച്ചുവെന്ന വിവരത്തെ തുടർന്നായിരുന്നു പരിശോധന. ഫിഷറീസ് എക്സ്റ്റൻഷൻ ഓഫിസർ എം. ഷിഹാബുദ്ദീൻ, ഫിഷറീസ് ഓഫിസർ അബ്ദുൽ വാജിദ്, അക്വാകൾചർ പ്രമോട്ടർ അഹമ്മദ് ബന്ന എന്നിവരാണ് പരിശോധനക്ക് നേതൃത്വം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.