കാലിക്കറ്റ് സര്‍വകലാശാല ഭരണകാര്യാലയത്തിലേക്ക് എസ്.എഫ്.ഐ നടത്തിയ പ്രതിഷേധ മാര്‍ച്ച് സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് ഉദ്ഘാടനം ചെയ്യുന്നു
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല ഭരണകാര്യാലയം ഉപരോധിച്ച് എസ്.എഫ്.ഐ സമരം. ഭരണകാര്യാലയത്തിനകത്ത് കടക്കാന്‍ ശ്രമിച്ച നേതാക്കളെ പൊലീസ് തടഞ്ഞതോടെ വാക്കേറ്റവും ഉന്തും തള്ളും. സര്‍വകലാശാല യൂനിയന്‍ തെരഞ്ഞെടുപ്പ് ഉടന്‍ നടത്തുക, ഇന്റര്‍ഗ്രേറ്റഡ് കോഴ്‌സ് വിദ്യാർഥികളുടെ പരീക്ഷ വേഗത്തില്‍ നടത്തുക, കലാലയ രാഷ്ട്രീയം വിലക്കിയ ചാന്‍സലറുടെ നീക്കം ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് എസ്.എസ്.എഫ് സര്‍വകലാശാല സബ് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു സമരം.
തിങ്കളാഴ്ച ഉച്ചക്ക് 12 ഓടെ തുടങ്ങിയ സമരത്തിനിടെ പലവട്ടം പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. വി.സി ചര്‍ച്ചക്ക് തയാറാകാത്തതിനെ തുടര്‍ന്ന് സമരം ശക്തമാക്കുകയും ഭരണകാര്യാലയം പൂര്‍ണമായും ഉപരോധിക്കുകയും ചെയ്തു. ഇതോടെയാണ് വി.സി ചര്‍ച്ചക്ക് തയാറായത്. വൈകീട്ട് അഞ്ചോടെയായിരുന്നു സമര സമാപനം. സമരം സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജോയന്റ് സെക്രട്ടറി സയ്യിദ് മുഹമ്മദ് സാദിഖ് അധ്യക്ഷനായി. ജില്ല സെക്രട്ടറി കെ.എന്‍. ആദില്‍, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ പി. സ്‌നേഹ, നന്ദന, സംസ്ഥാന കമ്മിറ്റിയംഗം അനസ് ജോസഫ് എന്നിവര്‍ സംസാരിച്ചു. 300ലധികം പ്രവര്‍ത്തകരാണ് സമരത്തില്‍ പങ്കെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.