വെളിയങ്കോട്: വെളിയങ്കോട് ഗ്രാമപഞ്ചായത്ത് ഭരണസമിതി നളിനി മോഹനകൃഷ്ണൻ സ്മാരക മന്ദിരത്തിൽ പ്രവർത്തിക്കുന്ന ഹോമിയോ ഡിസ്പൻസറിയിൽ 2018 ൽ ആരംഭിച്ച സദ്ഗമയ സ്പെഷൽ പ്രൊജക്റ്റ് സെൻറർ പ്രവർത്തനം നിലച്ചു. ആയിരത്തി ഇരുനൂറിൽ പരം കുട്ടികൾക്ക് ആശ്വാസമായിരുന്ന കേന്ദ്രം അടച്ച നടപടി പ്രതിഷേധാർഹമാണന്നും ഭരണസമിതിയുടെ പിടിപ്പുകേടാണ് കാരണമെന്നും യു.ഡി.എഫ് വെളിയങ്കോട് പഞ്ചായത്ത് ഉന്നതാധികാര സമിതി യോഗം പറഞ്ഞു. എ.ഡി.എച്ച്.ഡി, ഓട്ടിസം, സെറിബ്രൽ പാൾസി , ജനിതക വൈകല്യങ്ങൾ, സ്വഭാവ വൈകല്യങ്ങൾ എന്നിവയിൽ പ്രയാസമുള്ള കുട്ടികൾക്ക് സൗജന്യ നിരക്കിൽ സേവനം നൽകുന്ന കേന്ദ്രത്തിൽ സൈക്കോളജിസ്റ്റ്, സ്പെഷൽ എജുക്കേഷൻ ടീച്ചർ, സ്പീച്ച് തെറാപ്പിസ്റ്റ്, കെയർ ടേക്കർ ജീവനക്കാരുടെ സേവനം ഉപയോഗിച്ചാണ് കേന്ദ്രം പ്രവർത്തിച്ചിരുന്നത്. കേന്ദ്രം പ്രവർത്തിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ കെ.കെ ബീരാൻകുട്ടി അധ്യക്ഷത വഹിച്ചു. മണ്ഡലം കൺവീനർ കല്ലാട്ടേൽ ഷംസു ഉദ്ഘാടനം ചെയ്തു. ഷാജി കാളിയത്തേൽ, ഷമീർ ഇടിയാട്ടേൽ, കെ.എം അനന്തകൃഷ്ണൻ, ടി.എ മജീദ്, സി.കെ. പ്രഭാകരൻ, സുരേഷ് പാട്ടത്തിൽ, ടി.പി മുഹമ്മദ്, മജീദ് പാടിയോടത്ത്, കെ.പി. കമറുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.