പള്ളിക്കല്‍ ബസാര്‍ റേഷന്‍ കടയില്‍നിന്നും ഗുണഭോക്താവ് വാങ്ങിയ പുഴുക്കള്‍ നിറഞ്ഞ അരി
തേഞ്ഞിപ്പലം: പള്ളിക്കൽ ബസാറിലെ റേഷൻ കടയിൽനിന്ന് വിതരണം ചെയ്തത് പുഴുക്കള്‍ നിറഞ്ഞ പഴകിയ അരി. പള്ളിക്കല്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ടി.ബി. ഷീബ റേഷന്‍ കടയിലെത്തി നടത്തിയ പരിശോധനയില്‍ പഴകിയതും കീടങ്ങള്‍ ഉള്ളതുമായ അരി കണ്ടെത്തി.
ഭക്ഷ്യയോഗ്യമല്ലാത്ത അരി വില്‍ക്കരുതെന്ന് കടയുടമക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും തുടര്‍ നടപടിക്കായി ജില്ല ഫുഡ് സേഫ്റ്റി വിഭാഗം, റേഷനിങ് ഓഫിസര്‍, താലൂക്ക് സപ്ലൈ ഓഫിസര്‍ എന്നിവര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായും അധികൃതർ വ്യക്തമാക്കി. പള്ളിക്കൽ ബസാറിലെ റേഷന്‍കടയില്‍നിന്ന് പഴകിയതും പുഴുവരിക്കുന്നതുമായ അരി വിതരണം ചെയ്യുന്നതായുള്ള പരാതിയെ തുടർന്നായിരുന്നു പരിശോധന.
പഴകിയതും പുഴുവരിച്ചതുമായ അരി വാങ്ങാൻ ഗുണഭോക്താവ് തയാറായിരുന്നില്ല. അതേസമയം, ബില്‍ അടിച്ചതിനാല്‍ തിരിച്ചെടുക്കാനാകില്ലെന്ന് കടയുടമ പറഞ്ഞതിനെ തുടര്‍ന്ന് ഗുണഭോക്താവ് വിവരം നാട്ടുകാരെ അറിയിക്കുകയായിരുന്നു.
അരി വിറ്റഴിച്ചാലും ഇല്ലെങ്കിലും നിശ്ചിത മാസത്തേക്കുള്ള അരി റേഷന്‍ കടക്കാര് വാങ്ങി സ്റ്റോക്ക് ചെയ്യണമെന്നതിനാലാണ് റേഷന്‍ കടകളില്‍ ഇത്തരത്തില്‍ മാസങ്ങളോളം കെട്ടിക്കിടന്ന് അരി പുഴുവരിക്കാന്‍ ഇടയാകുന്നതെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.