മുഹമ്മദ് സിയാദ്
മങ്കട: കാൽപന്തിനൊപ്പം മത്സരിച്ചോടാൻ ഇനി സിയാദില്ലെന്ന യാഥാർഥ്യത്തെ ഉൾക്കൊള്ളാനാകാതെ തകർന്നുപോയിരിക്കുന്നു സ്കൂളിലെയും നാട്ടിലെയും സഹതാരങ്ങൾ. ജീവിത മൈതാനത്തുനിന്ന് സിയാദ് തിരികെ നടക്കുമ്പോൾ നാടിനും സ്കൂളിനും നഷ്ടമാകുന്നത് മികച്ച ഫുട്ബാൾ താരത്തെയാണ്. എസ്.എസ്.എൽ.സി പരീക്ഷാഫലം കാത്തിരിക്കെയാണ് അപ്രതീക്ഷിത വിയോഗം.
മങ്കട ഗവ. ഹയർസെക്കൻഡറി സ്കൂൾ ഫുട്ബാൾ ടീമിലെയും മലയിലെ യുനൈറ്റഡ് എഫ്.സി ക്ലബ് ഫുട്ബാൾ ടീമിലെയും മിന്നും താരമായിരുന്നു സിയാദ്. മങ്കടയുടെ പ്രതീക്ഷയായി വളർന്നുവരുന്ന കായിക താരമാണ് കളിയും ജീവിതവും ഏറെ ബാക്കിനിൽക്കെ അപ്രതീക്ഷിതമായി മടങ്ങിയത്. ഫുട്ബാളിനൊപ്പം ബാസ്കറ്റ് ബാളിനെയും സിയാദ് പ്രണയിച്ചിരുന്നു. വീട്ടിലെ മുറിയിൽ ബാസ്കറ്റ് ബാൾ കോർട്ടിന്‍റെ മാതൃക നിർമിച്ചിട്ടുണ്ട് അവൻ.
എല്ലാ ദിവസവും നാട്ടിലെ മൈതാനത്ത് ഫുട്ബാൾ കളിക്കുന്ന സിയാദ് കാലിൽ മുറിവേറ്റതിനാൽ അപകട ദിവസം കളിക്കാൻ പോയിരുന്നില്ല. മാതാവ് സുലൈഖ സംഭവം നടക്കുമ്പോൾ സിയാദിന്റെ പിതാവിന്റെ മാതാവിനെയുംകൊണ്ട് പെരിന്തൽമണ്ണയിൽ ഡയാലിസിസിന് പോയതായിരുന്നു. രാത്രി എട്ടിനാണ് മാതാവും വല്യുമ്മയും വീട്ടിൽ തിരിച്ചെത്തുന്നത്.
ഗൾഫിൽ പ്രവാസിയായ ഉപ്പ അബ്ദുൽ അസീസ് ബുധനാഴ്ച രാവിലെയോടെ നാട്ടിലെത്തി പ്രിയപ്പെട്ട മകന് അവസാന യാത്രയയപ്പ് നൽകി. ബംഗളൂരുവിൽ ബി.എസ്.സി നഴ്സിങ് വിദ്യാർഥിയായ ജ്യേഷ്ഠ സഹോദരൻ സിനാനും കുഞ്ഞനുജനെ അവസാന നോക്ക് കാണാൻ രാവിലെ നാട്ടിലെത്തി. ഷിനിയയാണ് സഹോദരി. സിയാദിന്‍റെ മൂത്ത സഹോദരൻ എട്ടു വയസ്സുള്ളപ്പോൾ പുഴയിൽ മുങ്ങിമരിച്ചിരുന്നു. അതിന് ശേഷമാണ് സിയാദിന്‍റെ ജനനം. വർഷങ്ങൾക്ക് ശേഷം മറ്റൊരു മകനെയും വിട്ടുപിരിയേണ്ടി വന്ന അബ്ദുൽ അസീസിനും സുലൈഖക്കും ക്ഷമിക്കാൻ കഴിയട്ടെ എന്നാണ് ബന്ധുക്കളുടെയും നാട്ടുകാരുടെയും പ്രാർഥന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.