മലപ്പുറം: കോട്ടക്കുന്ന് ഡി.ടി.പി.സി പാർക്കിന് താഴെയുണ്ടായ മണ്ണിടിച്ചിലിന് ശനിയാഴ്ച ആറാം വർഷം പിന്നിടും. 2019 ആഗസ്റ്റ് ഒമ്പതിനാണ് കോട്ടക്കുന്നില്‍ മണ്ണിടിഞ്ഞത്. പാർക്കിന് താഴെ ഭാഗത്തായി താമസിച്ചിരുന്ന കുടുംബത്തിലെ മൂന്നുപേരാണ് മരണത്തിന് കീഴടങ്ങിയത്. കനത്ത മഴയിൽ ഡി.ടി.പി.സി പാർക്കിലെ താഴെ ഭാഗത്തെ നടപാത ഉൾപ്പെട്ട ഒരു വശമാണ് മണ്ണിടിഞ്ഞ് ദുരന്തമുണ്ടായത്. ദുരന്തം നടന്ന അന്ന് പ്രദേശത്തെ കുടുംബങ്ങളെ മലപ്പുറം എം.എസ്.പി സ്കൂളിലേക്ക് മാറ്റിയിരുന്നു. സ്കൂൾ തുറന്നതോടെ മുൻ നഗരസഭാധ്യക്ഷന്റെ മൈലപ്പുറത്തെ വീട് ദുരിതാശ്വാസ ക്യാമ്പാക്കി. ഇവിടെ ഏഴു കുടുംബങ്ങൾ മാസങ്ങളോളം കഴിഞ്ഞു. മറ്റുള്ളവർ വാടക വീട്ടിലും ബന്ധുവീടികളിലുമായിരുന്നു. പീന്നീടുള്ള വർഷങ്ങളിൽ മഴ വരുമ്പോൾ നഗരസഭ കുന്നുമ്മല്‍ ടൗണ്‍ഹാളിലാണ് താൽക്കാലികമായി ക്യാമ്പ് ഒരുക്കുന്നത്. നിലവിൽ കനത്ത മഴയെത്തിയാൽ പ്രദേശത്തെ 16 കുടുംബങ്ങളെ മാറ്റി താമസിപ്പിക്കുകയാണ് പതിവ്.
കോട്ടക്കുന്നിന് താഴെ ചെറാട്ടുകുഴിയിലെ 100 ഓളം വീടുകളിലെ ജനങ്ങളും കനത്ത മഴയെത്തിയാൽ ബന്ധു വീടുകളിലേക്ക് മാറും. ഇത്തവണയും മഴയിൽ ആളുകളെ മാറ്റി താമസിപ്പിച്ചു. 2025 മേയ് 26ന് മഴയിൽ മൂന്ന് കുടുംബങ്ങളെ നഗരസഭ ഒരുക്കിയ താൽക്കാലിക ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയിരുന്നു.
മണ്ണിടിച്ചിലിന് കാരണം സ്വഭാവിക നീരൊഴുക്ക്
കോട്ടക്കുന്നിന് മുകൾ ഭാഗത്തെ വെള്ളം ഒഴുകാനുള്ള സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെട്ടതാണ് മണ്ണിടിച്ചിലിന് പ്രധാന കാരണമെന്ന് സെന്റർ ഫോർ സോഷ്യൽ ആൻഡ് റിസോഴ്സ് ഡെവലപ്മെന്റ്(സി.എസ്.ആർ.ഡി.) നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു. ജില്ല ഭരണകൂടം ഇടപെട്ട് പ്രശ്നം പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കാൻ തീരുമാനിക്കുകയും ചെയ്തു.
തുടർന്ന് ജില്ല ഭരണകൂടത്തിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ മണ്ണിടിച്ചില്‍ സാധ്യത ഒഴിവാക്കാന്‍ ഡ്രൈനേജ് നിര്‍മിക്കാന്‍ കോണ്ടൂര് സര്‍വേ (ചരിഞ്ഞ പ്രതലത്തിലെ ഭൂമി സര്‍വേ) നടത്താനും നിശ്ചയിച്ചു. കോണ്ടൂര് സര്‍വേ പൂർത്തിയാക്കി റിപ്പോർട്ട് ജില്ല ഭരണകൂടത്തിന് സമർപ്പിച്ചു. 2.03 കോടി വന്നിട്ട് വർഷങ്ങളായി നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും ആവശ്യപ്രകാരം മണ്ണിടിച്ചില്‍ സാധ്യത ഒഴിവാക്കാന്‍ ഓവുചാൽ (ഡ്രൈനേജ്) നിർമിക്കാൻ മൂന്ന് വർഷങ്ങൾക്ക് മുമ്പ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി 2.03 കോടി രൂപ അനുവദിച്ചു.
കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (കെ.എസ്.ഡി.എം.എ)യുടെ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി(എസ്.ഇ.സി)യുടെ അംഗീകാരത്തോടെ സംസ്ഥാന ദുരന്ത ലഘൂകരണ ഫണ്ടി(എസ്.ഡി.എം.എഫ്)ൽ നിന്നാണ് പദ്ധതിക്ക് പണം അനുവദിച്ചത്. റവന്യു വകുപ്പിന്റെ ഫീൽഡ് സർവേയുടെ അടിസ്ഥാനത്തിലാണ് കോട്ടക്കുന്നിൽ മുകളിൽ പെയ്തിറങ്ങുന്ന മഴവെള്ളം ഒഴുകി പോകാൻ ഓട ഒരുക്കാമെന്ന് കണ്ടെത്തിയത്. പദ്ധതി പ്രകാരം പ്രദേശത്ത് പെയ്തിറങ്ങുന്ന വെള്ളം ഒഴുകുന്നതിന് വീതിയിലും ആഴത്തിലും ചാൽ ഒരുക്കി കോട്ടപ്പടി വലിയ തോടിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം.
പദ്ധതിക്ക് ഇനിയും സർവേ വേണം
മണ്ണിടിച്ചില്‍ സാധ്യത ഒഴിവാക്കാനുള്ള ഓവുചാൽ പദ്ധതിക്ക് വീണ്ടും കോണ്ടൂർ സർവേയും വിശദ പദ്ധതി രേഖയും (ഡി.പി.ആർ) നടത്തണം. ഇതിനായി ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തെ (സി.ഡബ്ല്യു.ആർ.ഡി.എം) നഗരസഭ ചുമതലപ്പെടുത്തും. നേരത്തെ പദ്ധതി നടപ്പിലാക്കാൻ അധികൃതർ തീരുമാനമെടുത്തിരുന്നു. എന്നാൽ എൽ.എസ്.ജി.ഡി ചീഫ് എൻജിനീയറുടെയും സി.ഡബ്ല്യു.ആർ.ഡി.എം ചീഫ് സൈൻറിസ്റ്റിന്റെയും നേതൃത്വത്തിൽ നടത്തിയ അവലോകന യോഗത്തിലാണ് പദ്ധതി യാഥാർഥ്യമാകണമെങ്കിൽ സ്ഥലത്തിന്റെ ഘടന സംബന്ധിച്ച് പുതിയ പരിശോധന നടത്തി റിപ്പോർട്ട് തയാറാക്കാൻ നിർദേശം നൽകിയത്.
പുതിയ നിർദേശപ്രകാരം പദ്ധതിക്ക് അഞ്ച് ഓവുചാൽ നിർമിക്കേണ്ടി വരും. രണ്ട് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പിലാക്കുക. നിലവിൽ നടത്തിയ സർവേ കൊണ്ട് മാത്രം പദ്ധതി നടപ്പാക്കാൻ കഴിയില്ലെന്നും ഭൂമിയുടെയും മണ്ണിന്റെയും ഘടനയിൽ മാറ്റം വന്നിട്ടുണ്ടാകുമെന്നും വിലയിരുത്തിയാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.