കര്‍മ സമിതി പ്രവര്‍ത്തകര്‍ എ.എസ്.പി വിജയ് ഭാരത് റെഡ്ഡിക്ക് പരാതി നല്കാനെത്തിയപ്പോള്
മൊറയൂര്‍: അരിമ്പ്ര മലയിലെ വിവിധ ക്രഷര്‍ യൂനിറ്റുകളില്‍നിന്ന് കല്ലുകടത്തുന്ന ടോറസ് ലോറികള്‍ ജനവാസ മേഖലയിലൂടെയുള്ള ഇടുങ്ങിയ റോഡുകളില്‍ അമിത വേഗത്തിലോടുന്നത് നാട്ടുകാര്‍ക്ക് വെല്ലുവിളിയാകുന്നു.ഊരകം മലയില്‍നിന്ന് മിനി ഊട്ടി വഴി അറവങ്കരയിലേക്കും പൂളാപ്പീസിലേക്കുമുള്ള പാതകളില്‍നിന്ന് മാറി അരിമ്പ്ര പൂതനപ്പറമ്പ്-മൊറയൂര്‍ റോഡിലൂടെയും അരിമ്പ്ര-മുസ്‍ലിയാരങ്ങാടി റോഡിലൂടെയുമാണ് ഭൂരിഭാഗം ലോറികളും കടന്നു പോകുന്നത്.
ഇടുങ്ങിയ ഈ റോഡുകളുടെ ഇരു വശങ്ങളിലുമായി നൂറുകണക്കിന് കുടുംബങ്ങളാണ് താമസിക്കുന്നത്. പ്രദേശത്തെ മദ്രസ്സകളിലേയും എല്‍.കെ.ജി മുതല്‍ ഹയര്‍ സെക്കന്‍ഡറി വരേയുള്ള വിവിധ വിദ്യാലയങ്ങളിലേയും കുട്ടികളും ഈ പാതകളേയാണ് ആശ്രയിക്കുന്നത്. ഇതിനിടയില്‍ അമിത വേഗത്തിലെത്തുന്ന ലോറികള്‍ അപകട ഭാഷണി ഉയര്‍ത്തുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. അനധികൃത ക്വാറികളില്‍ നിന്നടക്കം വിവിധ സംസ്ഥാനങ്ങളിലേക്കും ജില്ലകളിലേക്കും കല്ലുമായി പോകുന്ന വാഹനങ്ങള്‍ നിയമ പാലകരുടെ കണ്ണുവെട്ടിക്കാനാണ് പുതിയ മാര്‍ഗങ്ങള്‍ തേടുന്നതെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ രൂപീകരിച്ച കര്‍മ സമിതി പ്രവര്‍ത്തകര്‍ എ.എസ്.പി വിജയ് ഭാരത് റെഡ്ഡിക്ക് പരാതി നല്‍കി. അടുത്ത ദിവസം ജില്ല കലക്ടര്‍ക്കും പരാതി നല്‍കും. പരിഹാരം വൈകുകയാണെങ്കില്‍ ജനകീയ പ്രക്ഷോഭം ആരംഭിക്കുമെന്ന് പഞ്ചായത്ത് അംഗം എ.കെ. നവാസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.