ഓണക്കാലത്തും ശമ്പളമില്ല; ഡയറ്റ് ജീവനക്കാർ ദുരിതത്തിൽ

തിരൂർ: ഓണമടുത്തെത്തിയിട്ടും ജില്ല വിദ്യാഭ്യാസ പരിശീലന കേന്ദ്രങ്ങളിലെ (ഡയറ്റ്) ജീവനക്കാരുടെ ശമ്പളപ്രതിസന്ധിക്ക് പരിഹാരമായില്ല. സംസ്ഥാനത്തെ 14 ഡയറ്റുകളിലായി ജോലി ചെയ്യുന്ന മുന്നൂറോളം ജീവനക്കാർക്കാണ് മൂന്നുമാസത്തോളമായി ശമ്പളം മുടങ്ങിയിരിക്കുന്നത്. നിത്യോപയോഗ ചെലവുകൾക്കും വായ്പ തിരിച്ചടവുകൾക്കും ചികിത്സക്കുമടക്കം പണം കണ്ടെത്താനാകാതെ ഇവർ കടുത്ത പ്രതിസന്ധിയിലാണ്. ശമ്പള പ്രശ്നം വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നെങ്കിലും പ്രതിസന്ധി തുടരുകയാണ്.

ഡെപ്യൂട്ടേഷനിലുള്ള ജീവനക്കാർക്ക് ശമ്പള പ്രശ്നമുണ്ടാകില്ലെന്നായിരുന്നു അധികൃതരുടെ വിശദീകരണം. എന്നാൽ, ഇവർക്കും ശമ്പളം മുടങ്ങുന്നതായി ജീവനക്കാർ പറയുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ 60:40 അനുപാതത്തിൽ നടപ്പാക്കുന്ന പദ്ധതിയുമായി ബന്ധപ്പെട്ട ഫണ്ട് ലഭിക്കുന്നതിലെ തടസങ്ങളാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് സർക്കാർ വിശദീകരണം. സമഗ്ര ശിക്ഷാ കേരള (എസ്.എസ്.കെ.) വഴി ഫണ്ട് ലഭിക്കുന്നതിലെ കാലതാമസവും പ്രതിസന്ധിക്ക് കാരണമാകുന്നതായാണ് പറയുന്നത്.

2022 വരെ ഡയറക്ടറേറ്റ് ഓഫ് ജനറൽ എജ്യുക്കേഷൻ (ഡി.ജി.ഇ) വഴിയാണ് കേന്ദ്ര ഫണ്ട് ലഭിച്ചിരുന്നത്. പിന്നീട് എസ്.എസ്.കെ. വഴിയാക്കി. അഞ്ച് വർഷമായി പ്ലാൻ ഫണ്ടും ലഭിക്കുന്നില്ലെന്നാണ് ഡയറ്റ് അധികൃതരുടെ വിശദീകരണം. ശമ്പളം നൽകാൻ ഒരു മാസത്തേക്ക് മാത്രമായി ഹെഡ് ഓഫ് അക്കൗണ്ട് ക്രമീകരിക്കുന്നതാണ് നിലവിലെ രീതിയെന്നും ജീവനക്കാർ പറയുന്നു. അടുത്ത മാസത്തെ ശമ്പളത്തിനായി വീണ്ടും ധനവകുപ്പിൽനിന്ന് അനുമതി തേടേണ്ട സാഹചര്യമാണുള്ളത്. ഓരോ ഡയറ്റിലും പ്രിൻസിപ്പൽ, ഏഴ് സീനിയർ ലക്ചറർമാർ, 21 ലക്ചറർമാർ, 11 ഓഫിസ് ജീവനക്കാർ ഉൾപ്പെടെ 40 തസ്തികകളാണുള്ളത്.

Tags:    
News Summary - No salary even during Onam; Diet employees in distress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.