മഞ്ചേരി നഗരസഭ വെൽനസ് സെൻറർ നിയമനം: അഭിമുഖത്തിൽ മാർക്ക് തിരുത്തിയെന്ന് പ്രതിപക്ഷം
മഞ്ചേരി: നഗരസഭയിൽ പുതുതായി ആരംഭിക്കുന്ന വെൽനസ് സെൻററിലേക്ക് ജീവനക്കാരെ നിയമിക്കുന്നതിന് നടത്തിയ അഭിമുഖത്തിൽ സ്വന്തക്കാരെ നിയമിക്കുന്നതിന് വേണ്ടി മാർക്ക് തിരുത്തിയതായി പ്രതിപക്ഷം ആരോപിച്ചു.
ഇൻറർവ്യൂ ബോർഡ് അംഗങ്ങളായ ഡോക്ടർമാർ നൽകിയ മാർക്ക് തിരുത്തിച്ച് ചെയർപേഴ്സൻ, വൈസ് ചെയർമാൻ, ആരോഗ്യ സ്ഥിരംസമിതി ചെയർമാൻ എന്നിവർ കൂടി തയാറാക്കിയ ലിസ്റ്റ് അനുസരിച്ച് മാർക്കിൽ മാറ്റം വരുത്തിയെന്നാണ് ആക്ഷേപം. ലിസ്റ്റിൽ തിരിമറി നടത്തിയ നടപടി ഉപേക്ഷിക്കണമെന്ന് എൽ.ഡി.എഫ് കൗൺസിലർമാർ ആവശ്യപ്പെട്ടു.
കഴിഞ്ഞ ആറ്, ഏഴ് തീയതികളിലാണ് വെൽനസ് സെന്ററിലേക്ക് ഡോക്ടർമാർ, ഫാർമസിസ്റ്റ്, സ്റ്റാഫ് നഴ്സ് തുടങ്ങിയവരെ നിയമിക്കാനുള്ള അഭിമുഖം നടന്നത്. അർഹതപ്പെട്ട ഉദ്യോഗാർഥികളെ തഴഞ്ഞ് സ്വന്തക്കരെ നിയമിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും കൗൺസിലർമാർ ആവശ്യപ്പെട്ടു.
ആരോപണം അടിസ്ഥാനരഹിതം -ചെയർപേഴ്സൻ
മഞ്ചേരി: വെൽനസ് സെൻററിലേക്ക് നടന്ന അഭിമുഖത്തിൽ മാർക്ക് തിരുത്തിയെന്ന പ്രതിപക്ഷ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ചെയർപേഴ്സൻ വി.എം. സുബൈദ. മുനിസിപ്പൽ സെക്രട്ടറി, മെഡിക്കൽ കോളജ് ആർ.എം.ഒ, വേട്ടേക്കോട് ആരോഗ്യകേന്ദ്രം മെഡിക്കൽ ഓഫിസർ എന്നിവരാണ് ബോർഡിലുണ്ടായിരുന്നത്. നഗരസഭ പരിധിയിലുള്ളവർ, പ്രവൃത്തി പരിചയം എന്നിവ മാനദണ്ഡമാക്കിയാണ് മാർക്ക് നൽകിയത്. ഒരു തിരുത്തലും നടത്തിയിട്ടില്ലെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.