പൊന്നാനി: ആർ.ടി.ഒ ഓഫിസുകൾ ഉച്ചക്കുശേഷം അടച്ചിടരുതെന്ന ട്രാൻസ്പോർട്ട് കമീഷണറുടെ ഉത്തരവ് നിലനിൽക്കെ ആർ.ടി.ഒ ഓഫിസുകൾ ഉച്ചക്കുശേഷം അടച്ചിടുന്ന പ്രവണതക്ക് മാറ്റമില്ല. ഇതുമൂലം വാഹന ഉടമകൾക്കും ഡ്രൈവിങ് ലൈസൻസ് ഉൾപ്പെടെയുള്ള വിവിധ സേവനങ്ങൾക്കായി എത്തുന്ന പൊതുജനങ്ങൾക്കും പ്രയാസമാകുന്നതായി പരാതി.
ഓഫിസ് പ്രവർത്തനസമയം സംബന്ധിച്ച വ്യക്തതയില്ലായ്മയും ഉച്ചക്കുശേഷമുള്ള സേവനങ്ങളുടെ പരിമിതിയും ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നതായാണ് ആക്ഷേപം.
വാഹന രജിസ്ട്രേഷൻ, ഉടമസ്ഥാവകാശ കൈമാറ്റം, ഡ്രൈവിങ് ലൈസൻസ് സംബന്ധമായ നടപടികൾ തുടങ്ങി നിരവധി ആവശ്യങ്ങൾക്കായി ആർ.ടി.ഒ ഓഫിസുകളെ ആശ്രയിക്കുന്നവരാണ് ഏറെയും.
ജോലി ചെയ്യുന്നവർക്കും ദൂരസ്ഥലങ്ങളിൽനിന്ന് എത്തുന്നവർക്കും ഉച്ചക്കുശേഷമുള്ള സേവനങ്ങൾ ലഭ്യമല്ലാതാകുന്നത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു.
ഓഫിസിലെത്തിയശേഷം സേവനം ലഭിക്കാതെ മടങ്ങേണ്ട സാഹചര്യം ഒഴിവാക്കാനായി ആർ.ടി.ഒ ഓഫിസുകളുടെ പ്രവർത്തനസമയം സംബന്ധിച്ച് വ്യക്തമായ അറിയിപ്പ് നൽകണമെന്നും ഉച്ചക്കുശേഷവും ആവശ്യമായ സേവനങ്ങൾ ഉറപ്പാക്കണമെന്നുമാണ് ആവശ്യം.
സംസ്ഥാനത്തെ ആർ.ടി.ഒ ഓഫിസുകളിൽ ഉച്ചക്കുശേഷം പൊതുജനങ്ങൾക്ക് ആവശ്യമായ സേവനങ്ങൾ ലഭ്യമാകാത്തതിനെ തുടർന്ന് കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ട്രാൻസ്പോർട്ട് കമീഷണർ ഉത്തരവിറക്കിയത്.
ഫോൺ മുഖേനയുള്ള അന്വേഷണങ്ങളും പരാതികളും സ്വീകരിക്കാനായി രാവിലെ 10 മുതൽ ഉച്ചക്ക് ഒന്നുവരെ മാത്രമായി പരിമിതപ്പെടുത്തിയിരുന്ന നടപടികൾ അവസാനിപ്പിച്ച് സംസ്ഥാനത്തെ എല്ലാ ആർ.ടി.ഒ ഓഫിസുകളും അകത്തും പുറത്തും പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നായിരുന്നു നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.