ആദിവാസി മേഖലയിലെ പ്രശ്നങ്ങള്‍: വിവിധ വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കണം -കലക്ടര്‍ ബാലാവകാശ കമീഷന്‍ ആദിവാസി ഊരുകളില്‍ സന്ദര്‍ശനം നടത്തി മലപ്പുറം: ആദിവാസി മേഖലയിലെ പ്രശ്നങ്ങള്‍ കണ്ടെത്തി പരിഹരിക്കുന്നതിന് വിവിധ വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കാന്‍ കലക്ടര്‍ വി.ആര്‍. പ്രേംകുമാര്‍ നിര്‍ദേശിച്ചു. ഇതിനായി പഞ്ചായത്തുതലത്തില്‍ എല്ലാ മാസവും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചു യോഗം ചേരും. ജില്ലയിലെ ആദിവാസി ഊരുകളില്‍ നടത്തിയ സന്ദര്‍ശനത്തിന്‍റെ അടിസ്ഥാനത്തില്‍ ബാലാവകാശ കമീഷന്‍ അധ്യക്ഷന്‍ കെ.വി. മനോജ് കുമാറിന്‍റെ അധ്യക്ഷതയില്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് നടപടി. ആരോഗ്യം, പോഷകാഹാരം, സ്‌കൂള്‍ വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് സമഗ്രമായ പരിഹാരം കണ്ടെത്തണം. പോഷകാഹാരം, വൈദ്യസഹായം, വിദ്യാഭ്യാസം തുടങ്ങിയ ആവശ്യങ്ങള്‍ ഉറപ്പാക്കാന്‍ എല്ലാ വകുപ്പുകളും യോജിച്ച് പ്രവര്‍ത്തിക്കണമെന്നും കമീഷന്‍ അധ്യക്ഷന്‍ പറഞ്ഞു. വിവിധ വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കുന്നതിനും പ്രശ്ന പരിഹാരം എളുപ്പത്തിലാക്കുന്നതിനും ഉദ്യോഗസ്ഥര്‍ സംയുക്തമായി എല്ലാമാസവും ഗോത്ര മേഖലകളില്‍ സന്ദര്‍ശനം നടത്തണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. ആദിവാസികളുടെ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാനായി പഞ്ചായത്തുതലത്തില്‍ നടത്തുന്ന പ്രത്യേക യോഗങ്ങളില്‍ ഊരുമൂപ്പന്‍മാരെ കൂടി പങ്കെടുപ്പിക്കും. കോളനി സന്ദര്‍ശന വേളയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഉള്‍വനങ്ങളില്‍ എത്താന്‍ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സഹായം ഉറപ്പാക്കും. സാമൂഹിക പഠനമുറികള്‍ സജീവമാക്കും. ബദല്‍ സ്‌കൂളുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തും. ഗോത്രമേഖലയിലെ പ്രശ്നങ്ങളെ സമഗ്രമായ കാഴ്ചപ്പാടോടെ സമീപിക്കുകയും അതുവഴി സമഗ്രമായ പരിഹാരമുണ്ടാക്കുകയുമാണ് വേണ്ടതെന്നും കലക്ടര്‍ പറഞ്ഞു. കമീഷൻ അംഗം സി. വിജയകുമാര്‍, പെരിന്തല്‍മണ്ണ സബ് കലക്ടര്‍ ശ്രീധന്യ സുരേഷ്, വിവിധ വകുപ്പുകളിലെ ജില്ലതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.