നിലമ്പൂര്‍: കേന്ദ്ര സര്‍ക്കാറിെൻറ നൈപുണ്യ സംരംഭകത്വ വികസന മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ജന്‍ ശിക്ഷണ്‍ സന്സ്ഥാന് ഈ വര്‍ഷം ജില്ലയില്‍ വിവിധ ട്രേഡുകളിലായി 1800 പേര്‍ക്ക് പരിശീലനം നല്കി ജോലി ലഭ്യമാക്കുമെന്ന് ചെയര്മാന് പി.വി. അബ്ദുല്‍ വഹാബ് എം.പി, ഡയറക്ടര്‍ വി. ഉമ്മര്‍ കോയ എന്നിവര്‍ അറിയിച്ചു.
കോവിഡ് പ്രതിസന്ധിയില്‍ വലയുന്ന യുവജനങ്ങള്‍ക്ക് അവരുടെ അഭിരുചിക്കനുസരിച്ചുള്ള പരിശീലനമാണ് നല്‍കുക. ജില്ലയുടെ ഗ്രാമ-നഗര പ്രദേശങ്ങളില്‍ തെരഞ്ഞെടുത്ത കേന്ദ്രങ്ങളില്െവച്ചാണ് പരിശീലനം. തയ്യല്‍, എംബ്രോയ്ഡറി, എ.സി മെക്കാനിക്, ടുവീലര്‍ മെക്കാനിക്, വനിതകള്‍ക്ക് ഡ്രൈവിങ്, ഭക്ഷ്യ സംസ്കരണം തുടങ്ങി പതിനഞ്ച് ട്രേഡുകളിലായി തൊണ്ണൂറ് ബാച്ചുകളായാണ് പരിശീലനം ആസൂത്രണം ചെയ്തിരിക്കുന്നത്. പട്ടികജാതി-പട്ടികവർഗ വിഭാഗക്കാര്‍ക്ക് പൂര്‍ണമായും സൗജന്യവും മറ്റുള്ളവര്‍ക്ക് 100 രൂപയുമാണ് ഫീസ്. മൂന്നുമുതല്‍ ആറുമാസംവരെയാണ് കോഴ്സുകളുടെ കാലാവധി.
പരിശീലനം പൂര്‍ത്തീകരിക്കുന്നവര്‍ക്ക് തൊഴില്‍സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള മാര്‍ഗനിർദേശങ്ങളും കേന്ദ്ര സര്‍ക്കാര്‍ അംഗീകൃത സര്‍ട്ടിഫിക്കറ്റുകളും നല്‍കും. 80 ശതമാനം സീറ്റുകളും വനിതകള്‍ക്കായി നീക്കിവെക്കും.
വാര്‍ത്തസമ്മേളനത്തില്‍ ജില്ല വൈസ്പ്രസിഡൻറ് ഇസ്മായില്‍ മൂത്തേടം, മുന്‍ ജില്ല പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണന്, ജെ.എസ്.എസ് വൈസ്ചെയര്‍മാന്‍ സീമാടന്‍ അബ്ദുസ്സമദ്, വിനോദ് പി. മേനോന്, ടി.പി. ഹൈദരലി, കെ.എ. ബുഷ്റ, പി.പി. ജിതേന്ദ്രന് തുടങ്ങിയവരും സംബന്ധിച്ചു.
ആദിവാസി കോളനികളില്‍ മൊബൈൽ റേഞ്ച് ലഭ്യമാക്കാന്‍ പദ്ധതിയുമായി ജെ.എസ്.എസ്
നിലമ്പൂര്‍: കോവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ നീണ്ടുപോകുന്ന സാഹചര്യത്തില്‍ ആദിവാസി കോളനികളിലെ റേഞ്ച് പ്രശ്നത്തിന് പരിഹാരവുമായി ജന്‍ ശിക്ഷണ്‍ സന്സ്ഥാന്. മൊബൈല്‍ ഫോണുകള്‍ക്ക് റേഞ്ച് കുറവുള്ള പ്രദേശങ്ങളാണ് വനത്തിനുള്ളിലുളള ആദിവാസി കോളനികള്‍. മൊബൈല്‍ സേവന ദാദാക്കളുടെ കണക്റ്റിവിറ്റി കുറവായതിനാല്‍ കോളനികളിലുള്ള കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ പതിവായി മുടങ്ങുകയും പലപ്പോഴും അത്യാഹിത വിവരങ്ങള്‍ പുറംലോകം അറിയാന്‍ കാലതാമസം നേരിടുകയും ചെയ്യുന്നുണ്ട്. ഇതിന് പരിഹാരമായാണ് മലപ്പുറം ജെ.എസ്.എസ്, ബി.എസ്.എന്‍.എല്‍ കമ്പനികളുമായി സഹകരിച്ച് കോളനികളില്‍ കണക്റ്റിവിറ്റി ശരിയാക്കുന്നത്.
നബാഡിെൻറ സഹായത്തോടെയാണ് പദ്ധതിയൊരുക്കുന്നത്. നിലവില്‍ സന്‍സദ് ആദര്‍ശ് ഗ്രാമ യോജനയുടെ ഭാഗമായി ദത്തെടുത്ത ചാലിയാര്‍ പഞ്ചായത്തിലാണ് ആദ്യഘട്ടം പദ്ധതി തുടങ്ങുകയെന്ന് പി.വി. അബ്ദുല്‍ വഹാബ് എം.പി അറിയിച്ചു.
വെറ്റിലക്കൊല്ലി, പാലക്കയം, അമ്പുമല എന്നീ കോളനികളിലാണ് പദ്ധതി നടപ്പിലാക്കുക. ഇവിടെ വൈഫൈ ടവര്‍ സ്ഥാപിക്കും. ഈ ടവറുകളുടെ നിയന്ത്രണത്തിനായി നിലമ്പൂര്‍ ഐ.ജി.എം.എം.ആര് സ്കൂളില്‍ മറ്റൊരു ടവറും സ്ഥാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.