പരിക്കേറ്റ ഫൈസൽ

ലഹരി മാഫിയയുടെ അഴിഞ്ഞാട്ടം; സഹോദരങ്ങളായ മൂന്നുപേർക്ക് പരിക്ക്

തിരൂർ: പുറത്തൂർ ചിറക്കിലങ്ങാടിയിൽ ലഹരി മാഫിയ സംഘത്തിന്റെ അക്രമത്തിൽ സഹോദരങ്ങളായ മൂന്നുപേർക്ക് പരിക്കേറ്റു. ചിറക്കിലങ്ങാടി സ്വദേശി പൂളക്കൽ കുഞ്ഞുമുഹമ്മദിന്റെ മക്കളായ റസാഖ്, അഷ്റഫ്, ഫൈസൽ എന്നിവർക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച പുലർച്ചെ 2.30ഓടെയായിരുന്നു സംഭവം. ചിറക്കിലങ്ങാടി സ്വദേശി പോടൂർ സനൽ എന്ന പല്ലൻ സനലിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് ആക്രമണം നടത്തിയതെന്ന് കുടുംബം പറഞ്ഞു. ചിറക്കിലങ്ങാടിയിലെ സ്റ്റാച്യൂസ് കോംപ്ലക്സിൽ ലോകകപ്പ് ഫുട്ബാൾ മത്സരം ടെലിവിഷനിൽ കാണുകയായിരുന്ന യുവാക്കളെ ആദ്യം ലഹരി മാഫിയ സംഘം ആക്രമിക്കുകയായിരുന്നു. കല്ല് ലോഡ് വരുന്നത് പ്രതീക്ഷിച്ച് ഫുട്ബാൾ മത്സരം കണ്ടുകൊണ്ടിരുന്ന ചുമട്ട് തൊഴിലാളിയായ അഷ്റഫിന് ആക്രമണത്തിൽ മർദനമേറ്റു. അഷ്റഫ് വിവരം അറിയിച്ചത് അനുസരിച്ചെത്തിയ സഹോദരങ്ങളായ റസാഖും ഫൈസലും അഷ്റഫിന്റെ മകൻ ഫായിസും സ്ഥലത്തെത്തിയതോടെയാണ് സംഘർഷം രൂക്ഷമായത്.

റസാഖിനെ വടിവാൾ ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിക്കുന്നതിനിടെ തടയാനെത്തിയ ഫൈസലിന്റെ തലക്ക് വെട്ടേറ്റു. റസാഖിന്റെ ഇടത് ചെവിക്കും ഇടത് കൈയിലെ തള്ളവിരലിനും വെട്ടേറ്റതോടൊപ്പം അഷ്റഫിനെ കമ്പിപ്പാര ഉപയോഗിച്ച് നെഞ്ചിൽ മർദിക്കുകയും ചെയ്തു. ആക്രമണത്തിൽ ഭീതിയിലായ കുടുംബം തറവാട് വീട്ടിൽ കയറി വാതിലടച്ച് രക്ഷപ്പെടുകയായിരുന്നു. വിവരം അറിഞ്ഞ് തടയാനെത്തിയ അയൽവാസികളെയും സംഘം അക്രമിക്കാൻ മുതിർന്നു. ഇതോടെ എല്ലാവരും രക്ഷ തേടി ഫൈസലിന്റെ വീട്ടിൽ കയറി വാതിലടക്കുകയായിരുന്നു. ഏറെ നേരം വീടിന് മുന്നിൽ നിന്ന് ഭീഷണി മുഴക്കിയ സംഘം വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന റസാഖിന്റെയും അഷ്റഫിന്റെ മകൻ ഫായിസിന്റെയും രണ്ട് ബുള്ളറ്റ് മോട്ടോർ സൈക്കിളുകളും ഫൈസലിന്റെ ഒരു ആക്ടീവ സ്കൂട്ടറും അടിച്ചുതകർത്തു. പിന്നീട് അക്രമി സംഘം ഫൈസലിന്റെ വീടിന് സമീപത്തുള്ള പടന്നപ്പുറത്ത് സബിതയുടെ വീടിന്റെ ജനലുകളും വിജേഷിന്റെ വീട്ടിൽ പാർക്ക് ചെയ്തിരുന്ന കാറിന്റെയും ചില്ലുകൾ അടിച്ച് തകർത്തു. സംഘം പിന്നീട് റസാഖിന്റെ വീട്ടിലെത്തി ജനൽ ചില്ലുകളും നശിപ്പിച്ചു. വീടിനുള്ളിൽ ഉറങ്ങിക്കിടന്നിരുന്ന സ്ത്രീകളും കുട്ടികളും ഭീതിയിലായി. തുടർന്ന് അഷ്റഫിന്റെ വീടിന്റെ ജനലുകളും തകർത്തു. അഷ്റഫിന്റെ വീടിന്റെ മുമ്പിൽ നിർത്തിയിട്ടിരുന്ന പാലത്തിങ്ങൽ നസറുവിന്റെ ഉടമസ്ഥതയിലുള്ള കാറിന്റെയും സമീപത്തുള്ള നസറുവിന്റെ വീടിന്റെയും ചില്ലുകൾ തകർത്ത സംഘം ചിറക്കിലങ്ങാടിയിൽ പാർക്ക് ചെയ്തിരുന്ന മറ്റൊരു മോട്ടോർ സൈക്കിളും അടിച്ചുതകർത്തു. വടിവാൾ, കോടാലി, കമ്പിപ്പാര തുടങ്ങിയ മാരകായുധങ്ങളുമായെത്തിയ സംഘം ലഹരിയുടെ സ്വാധീനത്തിലായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. പരിക്കേറ്റ റസാഖും ഫൈസലും തിരൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. സംഭവമറിഞ്ഞെത്തിയ അയൽവാസികൾക്ക് നേരെയും അക്രമിസംഘം ഭീഷണി മുഴക്കിയതായി പരാതിയുണ്ട്.

സംഭവത്തിൽ തിരൂർ പൊലീസ് അന്വേഷണം ആരംഭിച്ചു. ജില്ലാ പൊലീസ് മേധാവിക്കും ഓപറേഷൻ തൂഫാൻ ടീമിനും പരാതി നൽകിയതായി കുടുംബം അറിയിച്ചു. പരിക്കേറ്റവരെ വി.എസ്. ജോയ് എം.എൽ.എ, ജില്ലാ പഞ്ചായത്ത് അംഗം ആരതി പ്രദീപ്, വാർഡ് അംഗം പ്രദീപ് ചാലിൽ എന്നിവർ സന്ദർശിച്ചു.

Tags:    
News Summary - Drug mafia busted; three brothers injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.