ശക്തമായ കാറ്റ്; അമരമ്പലത്ത് വ്യാപക നാശം

പൂക്കോട്ടുംപാടം: അമരമ്പലത്ത് അപ്രതീക്ഷിതമായി ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും പരക്കെ നാശനഷ്ടം. തിങ്കളാഴ്ച രാവിലെ 11 മണിയോടെ വീശിയടിച്ച കാറ്റിൽ നിരവധി വീടുകളുടെ മേൽക്കൂരകൾ തകരുകയും മരങ്ങൾ ഒടിഞ്ഞുവീഴുകയും ചെയ്തു. തെങ്ങ് കടപുഴകി വീണ് ഉള്ളാട് പാറക്കൽ സതീഷിന്റെ വീടിന്റെ അടുക്കള പൂർണമായും തകർന്നു. നീലോടി ശശീന്ദ്രൻ, പെരുമ്പുലത്ത് പ്രഭാകരൻ, ചന്ദ്രൻ എന്നിവരുടെ വീടുകൾക്ക് മുകളിലും മരങ്ങൾ വീണ് ഭാഗികമായി തകർന്നിട്ടുണ്ട്.

ഉള്ളാട് ശിവശ്രീയിൽ ശിവരാമന്റെ വീടിന്റെ ചുറ്റുമതിൽ, തൊട്ടടുത്ത പറമ്പിലെ മരം കടപുഴകി വീണ് തകർന്നു. പെരിഞ്ചൂരൽ മുരടൻ കുഞ്ഞന്റെ വീടിനും കാറ്റിൽ നാശനഷ്ടം സംഭവിച്ചു. പലയിടങ്ങളിലും കുടിവെള്ള സംഭരണികളും പൈപ്പുകളും തകർന്നിട്ടുണ്ട്. പ്രദേശത്തെ റബർ തോട്ടങ്ങൾക്കും കൃഷിക്കും വൻനാശമാണ് നേരിട്ടിരിക്കുന്നത്. നെല്ലിക്കോടൻ രാമന്റെ തോട്ടത്തിലെ നിരവധി തേക്കുകളും റബർ മരങ്ങളും കടപുഴകി വീണു. ഇതിൽ ചില മരങ്ങൾ ഒടിഞ്ഞ് തൊട്ടടുത്ത പറമ്പിലുള്ള എറിയാട്ടുകുടി ഷാജിയുടെ (ബാപ്പു) പുരയിടത്തിലേക്കാണ് വീണത്.

വിജയൻ എന്നയാളുടെ വീട്ടുപരിസരത്തും വ്യാപകമായ നാശനഷ്ടങ്ങളുണ്ട്. ആർക്കും പരിക്കുകളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും പ്രദേശത്ത് ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. പൂക്കോട്ടുംപാടം വൈദ്യുതി ഡിവിഷ നുകീഴിൽ കാറ്റിൽ മൂന്ന് വൈദ്യുതി തൂണുകൾ തകരുകയും പലയിടങ്ങളിലും കമ്പികൾ പൊട്ടി വീഴുകയും ചെയ്തതിനെ തുടർന്ന് പ്രദേശത്ത് വൈദ്യുതിബന്ധം പൂർണമായി നിലച്ചു. അമരമ്പലം, ഉള്ളാട്, പാറക്ക പ്പാടം, ചുള്ളിയോട്, 40 സെന്റ് തുടങ്ങിയ പ്രദേശങ്ങളിലാണ് മരങ്ങൾ വീണ് വൈദ്യുതി കമ്പികൾ പൊട്ടിക്കിടക്കുന്നത്. വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്.



Tags:    
News Summary - Strong winds; widespread destruction in Amarambalam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.