റയാനും ഹെമനും തങ്ങൾ പുതുതായി കണ്ടുപിടിച്ച ''സ്മാർട്ട് അഴ''യുടെ പ്രവർത്തനം സ്കൂൾ അധികൃതരോട് വിശദീകരിക്കുന്നു
നിലമ്പൂർ: ഗവ. മാനവേദൻ സ്കൂളിലെ ഒമ്പതാം ക്ലാസുകാരായ റയാൻ റിയാസും ഹെമൻ മുഹമ്മദും വിസ്മയ കണ്ടുപിടിത്തങ്ങൾ തുടരുകയാണ്. ഓട്ടോമാറ്റിക് ഇറിഗേഷൻ സിസ്റ്റം, ഓട്ടോമാറ്റിക് സ്മാർട്ട് ഡോർ ആന്‍റ് ലൈറ്റിങ് സംവിധാനം എന്നിവക്ക് പുറമെ അത‍്യാധുനിക ''സ്മാർട്ട് അഴ'' ആണ് കുട്ടി ശാസ്ത്രജ്ഞരുടെ പുതിയ കണ്ടുപിടുത്തം. മഴ പെയ്യാൻ തുടങ്ങുമ്പോൾ തന്നെ ഉണക്കാനിട്ട തുണികൾ തനിയെ സുരക്ഷിത സ്ഥാനത്തേക്ക് മാറുന്നതാണ് ''സ്മാർട്ട് അഴ. മഴ പെയ്യുമ്പോൾ തുണികൾ തനിയെ ഷെഡിനുള്ളിലേക്ക് മാറുകയും മഴ മാറി വെയിൽ വരുമ്പോൾ വീണ്ടും തനിയെ പുറത്തേക്ക് നീങ്ങുകയും ചെയ്യുന്ന രീതിയിലാണ് ''അഴ'' ഡിസൈൻ ചെയ്തിരിക്കുന്നത്. ഉണക്കാനിട്ടിരിക്കുന്ന തുണികൾ മഴയത്ത് നനയുമെന്ന ആശങ്ക ഒഴിവാക്കാമെന്നാണ് പുതിയ കണ്ടുപിടുത്തതിലൂടെ കുട്ടി ശാസ്ത്രജ്ഞർ തലയെടുപ്പോടെ പറയുന്നത്. സ്കൂളിലെ ''ലിറ്റിൽ കൈറ്റ്സ്'' ഐ.ടി ക്ലബ്ബ് അംഗങ്ങളായ ഈ കൊച്ചു മിടുക്കന്മാർ തങ്ങളുടെ സാങ്കേതിക മികവ് കൊണ്ടാണ് ഈ നേട്ടം കൈവരിച്ചത്.
കൃഷിയിടങ്ങളിലെ മണ്ണിലെ ജലാംശത്തിന്‍റെ അളവ് മനസിലാക്കി ഓട്ടോമാറ്റിക്കായി ചെടികൾ നനക്കാൻ കഴിയുന്ന സംവിധാനമാണ് ഇരുവരും നേരത്തേ കണ്ടുപിടിച്ച ഓട്ടോമാറ്റിക് ഇറിഗേഷൻ സിസ്റ്റം. വീട് പൂട്ടിയിട്ട് ദൂരയാത്ര ചെയ്യുന്നവർക്കും വിദേശത്ത് താമസമാക്കിയവർക്കും പൂന്തോട്ട ജലസേചന സൗകര്യം ഓട്ടോമാറ്റിക്കായി നടത്താൻ സാധിക്കുമെന്നതാണ് ഇതിന്‍റെ പ്രത‍്യേകത. ഓട്ടോമാറ്റിക് സ്മാർട്ട് ഡോർ ആന്‍റ് ലൈറ്റിങ് സംവിധാനം ഇവരുടെ മറ്റൊരു കണ്ടുപിടുത്തമാണ്. മനുഷ്യരുടെ സാന്നിധ്യം തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്ന ഓട്ടോമാറ്റിക് വാതിലുകളും ലൈറ്റുകളുമാണിത്. ആരെങ്കിലും വീട്ടിൽ അതിക്രമിച്ച് കടന്നാൽ മൊബൈൽ ഫോണിൽ വിവരം ലഭിക്കും.
ഈ സംവിധാനങ്ങളെല്ലാം കൃത്യമായി നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി ഇവർ സ്വന്തമായി ഒരു വെബ്സൈറ്റും രൂപകൽപന ചെയ്തിട്ടുണ്ട്. വെബ്സൈറ്റ് ഏത് സ്മാർട്ട് ഫോണുമായും ബന്ധിപ്പിക്കാം. മാനുവൽ ആയും ഫോൺ ഉപയോഗിച്ച് ഉപകരണങ്ങളെ നിയന്ത്രിക്കാൻ കഴിയും. ലിറ്റിൽ കൈറ്റ്സ് ക്ലബിലൂടെ ലഭിച്ച പരിശീലനമാണ് തങ്ങൾക്ക് ഈ കണ്ടുപിടിത്തത്തിന് സഹായമായതെന്ന് റയാനും ഹെമനും പറഞ്ഞു. വല്ലപ്പുഴ സ്വദേശി കുണ്ടൻചോല റിയാസ്-ലുബ്ന ദമ്പതികളുടെ മകനാണ് റയാൻ റിയാസ്. വല്ലപ്പുഴ സ്വദേശി ചെറുപുളിക്കൽ ഫൈസൽ, ഷബ്നം ദമ്പതികളുടെ മകനാണ് ഹെമൻ മുഹമ്മദ്. കൊച്ചു ശാസ്ത്രജ്ഞരുടെ വലിയ നേട്ടത്തിൽ സ്കൂൾ അധികൃതരും നാട്ടുകാരും ഏറെ അഭിമാനിക്കുകയാണ്. വിസ്മയ കണ്ടുപിടിത്തങ്ങൾ നടത്തുന്ന ഇരുവരെയും അധ‍്യാപകരും രക്ഷാകർത്താകളും ചേർന്ന് അനുമോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.