മുഹമ്മദ് അഷ്റഫ്, സൈതലവി
തേഞ്ഞിപ്പലം: ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണക്കട്ടിയെന്ന വ്യാജേന സ്വർണനിറമുള്ള ഗോളകം നൽകി തട്ടിപ്പ് നടത്തിയ രണ്ടുപേരെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുത്തു. സമാന രീതിയിൽ തട്ടിപ്പ് നടത്തിയ കേസിൽ പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തതിനെത്തുടർന്ന് റിമാൻഡിൽ കഴിയുന്ന ഗൂഡല്ലൂർ സ്വദേശികളായ കൈപ്പഞ്ചേരി സൈതലവി (40), കുഴിക്കലപറമ്പ് അപ്പു എന്ന മുഹമ്മദ് അഷ്റഫ് (55) എന്നിവരെയാണ് തേഞ്ഞിപ്പലം ഇൻസ്‌പെക്ടർ എൻ.ബി. ഷൈജു, സബ് ഇൻസ്‌പെക്ടർ ഷാഹുൽ ഹമീദ് എന്നിവരുടെ നേതൃത്വത്തിൽ തെളിവെടുപ്പ് നടത്തിയത്.
മേപ്പയൂർ ആവളയിലെ ഉസ്താദ് സുബൈർ മൗലവിയുടെ പരാതിയിലാണ് നടപടി. ഉസ്താദുമാരുടെ നമ്പറുകൾ സംഘടിപ്പിച്ച ശേഷം ഇവർ ഉസ്താദുമാരായി ചമയുകയാണ് രീതി. തുടർന്ന് സ്വർണഗോളകം കൈയിലുണ്ടെന്നും വിൽപന നടത്തിതരണമെന്നും പറയും. അപ്പുവിന്റെ വീട്ടുപറമ്പിൽനിന്നാണ് സ്വർണഗോളകം ലഭിച്ചതെന്നാണ് പറയാറുള്ളത്.
സംഘം പറഞ്ഞതനുസരിച്ച് ഗോളകം വാങ്ങാൻ കാക്കഞ്ചേരി പുല്ലുക്കുന്നിലെ പള്ളിക്ക് മുന്നിലെത്തി. പുല്ലുക്കുന്നിലെ പള്ളിയിലെ ഉസ്താദാണെന്ന് പറഞ്ഞ് മറ്റൊരാളും ഇവിടെയെത്തി. അസുഖ ബാധിതനായ രീതിയിൽ അവശത അഭിനയിച്ച് അപ്പുവും സ്ഥലത്തെത്തി. ഗോളകം ആവശ്യപ്പെട്ടപ്പോൾ മാറിനിന്ന് ചുരണ്ടി ഇതിൽനിന്ന് അടർന്ന് വീഴുന്ന സ്വർണതരികൾ എടുത്തുനൽകും.
കൈയിൽ കരുതിയ യഥാർഥ സ്വർണതരിയാണ് ഈ സമയം താഴേക്കിടുക. തരി പരിശോധിച്ച് സ്വർണമെന്ന് ബോധ്യപ്പെടുകയും പിറ്റേന്ന് എത്തി വ്യാജ സ്വർണഗോളകം വാങ്ങുകയും ചെയ്തു. 1,75,000 രൂപക്കാണ് വിൽപന നടത്തിയത്. പിന്നീട് ഇത് വിൽക്കാൻ താൻ സഹായിക്കാമെന്ന് പുല്ലുംകുന്നിലെ ഉസ്താദെന്ന് അവകാശപ്പെട്ടെത്തിയ വ്യക്തി ഉറപ്പുനൽകി.
കോഴിക്കോട്ടെത്താനും ഇയാൾ പറഞ്ഞു. സ്ഥലത്തെത്തി വിളിച്ചുനോക്കുമ്പോൾ ഫോൺ സ്വിച്ച് ഓഫായിരുന്നു. പിന്നീട് ഗോളകം വിശദമായി പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്. കേസിൽ അൻവർ എന്ന പ്രതി കൂടി പിടിയിലാകാനുണ്ടെന്ന് തേഞ്ഞിപ്പലം പൊലീസ് പറഞ്ഞു. പ്രതികളെ തെളിവെടുപ്പിനുശേഷം കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.