കലക്ടറേറ്റിൽ നടന്ന ബാലാവകാശ കമീഷൻ അദാലത്തിൽ ചെയർമാൻ കെ.വി. മനോജ് കുമാർ പരാതി കേൾക്കുന്നു
മലപ്പുറം: സമൂഹമാധ്യമങ്ങളിലൂടെ പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ അപകീര്‍ത്തിപ്പെടുത്തിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. ബാലാവകാശ കമീഷന്റെ ഇടപെടലിനെ തുടര്‍ന്നാണ് കേസെടുത്തത്. സംഭവത്തിൽ ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ ബാലാവകാശ കമീഷന് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് കേസെടുക്കാന്‍ കമീഷന് നിര്‍ദേശം നല്‍കുകയായിരുന്നു.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന കമീഷന് അദാലത്തില്‍ ഇതടക്കം 17 പരാതികള്‍ പരിഗണിച്ചു. ബാലാവകാശ കമീഷന് ചെയര്മാന് കെ.വി. മനോജ്കുമാര്‍ അംഗം സി. വിജയകുമാര്‍ എന്നിവരാണ് അദാലത്ത് നടത്തിയത്. 14 പരാതികള്‍ തീര്‍പ്പാക്കി. ഒരു പരാതി ഉത്തരവ് നല്‍കുന്നതിനായി മാറ്റിവെച്ചു. പരാതിക്കാര്‍ ഹാജരാകാത്തതിനാല്‍ രണ്ട് പരാതികള്‍ തള്ളി.
നിലമ്പൂര്‍ മുക്കട്ട എല്‍.പി സ്കൂളിന്റെ വാടക കെട്ടിടം സംബന്ധിച്ച പരാതിയാണ് ഉത്തരവ് നല്‍കാനായി മാറ്റിവെച്ചത്. രേഖകള്‍ പരിശോധിച്ച ശേഷം ഉത്തരവ് നല്‍കുമെന്ന് ചെയര്മാന് പറഞ്ഞു. 85 വര്‍ഷമായി വാടക കെട്ടിടത്തിലാണ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്.
വാടക സംബന്ധിച്ചും ഭൂമിയുടെ രേഖകള്‍ സംബന്ധിച്ചും ചില പരാതികള്‍ ഉയര്‍ന്നിരുന്നു. ശോച്യാവസ്ഥയിലുള്ള കെട്ടിടത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നും പരാതിക്കാര്‍ ആവശ്യപ്പെട്ടു.ഭൂമി സംബന്ധിച്ച രേഖകളും മറ്റു കാര്യങ്ങളും വിശദമായി പരിശോധിച്ച ശേഷം റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിക്കുമെന്നും ചെയര്മാന് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.