ശ്രീനിവാസൻ വധം: പട്ടിക തയാറാക്കി നടത്തിയ ആസൂത്രണമെന്ന് പൊലീസ്‌

പാലക്കാട്: ആർ.എസ്.എസ് പ്രവർത്തകൻ ശ്രീനിവാസന്‍റെ കൊലപാതകത്തിന്‌ പിന്നിൽ സമാനതയില്ലാത്ത ആസൂത്രണം നടന്നതായി പൊലീസ്‌. കസ്റ്റഡി അപേക്ഷയിലാണ്‌ ഇക്കാര്യം വ്യക്തമാക്കുന്നത്‌. എതിരാളികളുടെ പട്ടിക തയാറാക്കിയാണ്‌ പ്രതികൾ കൊലപാതകത്തിന്‌ ഇറങ്ങിയത്‌. പ്രതികളായ മുണ്ടൂർ ഒമ്പതാംമൈൽ അബ്ദുൽ ഖാദർ (ഇക്‌ബാൽ -34), കൽപ്പാത്തി ശംഖുവാരത്തോട്‌ സ്വദേശികളായ മുഹമ്മദ്‌ ബിലാൽ (22), റിയാസുദ്ദീൻ (35), പോപുലർ ഫ്രണ്ട് കാവിൽപ്പാട് യൂനിറ്റ് പ്രസിഡന്റ് കല്ലമ്പറമ്പിൽ അഷ്‌റഫ്‌ (29) എന്നിവരെ കഴിഞ്ഞദിവസം കസ്റ്റഡിയിൽ വാങ്ങിയിരുന്നു. പാലക്കാട് നഗരത്തിന് പുറമെ തൃത്താല, ഒറ്റപ്പാലം, കല്ലേക്കാട് എന്നിവിടങ്ങളിലും ആക്രമിസംഘം ലിസ്റ്റിലുള്ളവർക്കായി തിരച്ചിൽ നടത്തി. ഇവരെ കിട്ടാതായപ്പോഴാണ്‌ ലിസ്റ്റിന്‌ പുറത്തുള്ള ശ്രീനിവാസനിലേക്ക് എത്തിയതെന്നും പൊലീസ് പറയുന്നു. മുഹമ്മദ് ബിലാലും റിയാസുദ്ദീനും ഗൂഢാലോചനയില്‍ പങ്കെടുക്കുകയും പ്രതികള്‍ക്ക് ആയുധമെത്തിക്കുന്നതില്‍ സഹായിക്കുകയും ചെയ്തു. റിസ്വാനാണ് പ്രതികളുടെ മൊബൈല്‍ ഫോണ്‍ ശേഖരിച്ച് തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചത്. എതിരാളികളുടെ പട്ടിക തയാറാക്കി കൊലപ്പെടുത്തിയ കേരളത്തിലെ ആദ്യ സംഭവമാണിതെന്നും പ്രതികള്‍ക്ക് ജാമ്യം നല്‍കിയാല്‍ തെളിവ് നശിപ്പിക്കുമെന്നും റിമാൻഡ് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു. ഇത് പരിഗണിച്ചാണ് കോടതി നാലു പ്രതികളെയും ഞായറാഴ്ച വരെ കസ്റ്റഡിയില്‍ നല്‍കിയത്. തെളിവെടുപ്പ് പൂര്‍ത്തിയാക്കി ചോദ്യം ചെയ്യലിലേക്ക് കടക്കാനാണ് നീക്കം. ആറംഗ കൊലയാളി സംഘത്തിലെ മൂന്നുപേരും ഗൂഢാലോചനയിൽ പങ്കാളികളായ 10 പേരുമാണ് ഇതിനകം അറസ്റ്റിലായത്. പ്രതി അബ്ദുറഹ്മാനുമായി രണ്ടു ദിവസം മുമ്പ് നടത്തിയ തെളിവെടുപ്പിൽ കല്ലടിക്കോടുനിന്ന് ആയുധവും പ്രതികളുടെ ചോര പുരണ്ട വസ്ത്രവും കണ്ടെത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.