വിമാനത്താവള പരിസരത്തുനിന്ന് വീണ്ടും സ്വര്‍ണം പിടികൂടി

കൊണ്ടോട്ടി: മിശ്രിതരൂപത്തില്‍ ഒളിപ്പിച്ച് കടത്തിയ സ്വര്‍ണവുമായി യുവാവ് കരിപ്പൂർ പൊലീസിന്‍റെ പിടിയിലായി. ദുബൈയില്‍നിന്ന് എത്തിയ സുല്‍ത്താന്‍ ബത്തേരി സ്വദേശി പി.വി. അന്‍ഷാദാണ് (38) ശരീരത്തില്‍ ഒളിപ്പിച്ച സ്വര്‍ണവുമായി പുലര്‍ച്ച പിടിയിലായത്. രണ്ട് കാപ്സൂള്‍ രൂപത്തിലുള്ള 423 ഗ്രാം സ്വര്‍ണമിശ്രിതമാണ് ഇയാളില്‍നിന്ന് കണ്ടെടുത്തത്. കസ്റ്റംസ് പരിശോധനക്ക് ശേഷം പുറത്തിറങ്ങിയ അന്‍ഷാദിനെ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് പ്രത്യേക പരിശോധനക്ക് വിധേയമാക്കുകയായിരുന്നു. സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് രഹസ്യമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണമിശ്രിതം കണ്ടെത്തിയത്. കസ്റ്റംസ് പരിശോധനയില്‍ ഇത് കണ്ടെത്താനായിരുന്നില്ല. അന്‍ഷാദിനെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തിയ കോഴിക്കോട് വടകര സ്വദേശി മുഹമ്മദ് മുഹസിന്‍, ന്യൂ മാഹി സ്വദേശി മുഹസിര്‍, കോഴിക്കോട് കുറ്റ്യാടി സ്വദേശി മുഹമ്മദ് ജസീം എന്നിവരെയും ഇവരെത്തിയ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. വിമാനത്താവളത്തിലെ രാജ്യാന്തര ടെര്‍മിനലില്‍ പൊലീസിന്‍റെ പ്രത്യേക കൗണ്ടര്‍ എയര്‍പോര്‍ട്ട് അതോറിറ്റിയുടെ സഹകരണത്തോടെ ആരംഭിച്ച ജനുവരി 21ന് ശേഷം മൂന്നര മാസത്തിനിടെ പിടികൂടിയ ഏഴാമത്തെ സ്വര്‍ണക്കടത്താണിത്. പിടിയിലായ യാത്രക്കാരനെയും സ്വീകരിക്കാനെത്തിയവരെയും പൊലീസ് കസ്റ്റംസിന് കൈമാറി. നിരന്തരം ആവര്‍ത്തിക്കുന്ന സ്വര്‍ണക്കടത്ത് സംബന്ധിച്ച അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് ഡിവൈ.എസ്.പി കെ. അഷ്‌റഫ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.