ഇ.എൻ. മോഹൻദാസ്

പുസ്തകങ്ങളെ പ്രണയിച്ച സഖാവ്

മലപ്പുറം: പുസ്തകങ്ങളെ പ്രണയിച്ച, രാഷ്ട്രീയത്തിനപ്പുറം വിശാലമായ സൗഹൃദവലയം കാത്തുസൂക്ഷിച്ച അനുപമ വ്യക്തിത്വമായിരുന്നു അന്തരിച്ച സി.പി.എം നേതാവ് ഇ.എൻ. മോഹൻദാസ്. തിരക്കുപിടിച്ച രാഷ്ട്രീയ ജീവിതത്തിനിടയിലും, വായനയെ അദ്ദേഹം നിത്യചര്യയുടെ ഭാഗമാക്കി. ജീവനുതുല്യം സ്നേഹിക്കുന്ന പുസ്തകങ്ങൾ സൂക്ഷിക്കുന്നതിന് അദ്ദേഹം വീട്ടിൽ ഒരു ലൈബ്രറിതന്നെ ഒരുക്കി. ഏതു പുസ്തകമായാലും അത് ആഴത്തിൽ വായിച്ചു ഗ്രഹിക്കും. ചരിത്രവും രാഷ്ട്രീയവും ഇ.എന്നിന്റെ വായനകളിൽ മുഖ്യസ്ഥാനംപിടിച്ചു.

ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന പുസ്തകമേളയിൽ പാർട്ടി വിദ്യാഭ്യാസത്തിന് ഗുണകരമാവുന്ന പുസ്തകങ്ങൾ വാങ്ങിവായിക്കണമെന്ന നിർദേശം ഇ.എൻ പാർട്ടി ജില്ല സെക്രട്ടറി ആയിരിക്കെ താഴെതട്ടിലേക്ക് സർക്കുലർ ആയിതന്നെ അദ്ദേഹം നൽകുമായിരുന്നു. ഏൽപ്പിക്കപ്പെടുന്ന ദൗത്യത്തിനായുള്ള പ്രവർത്തനം ആസൂത്രണം ചെയ്യുകയും അത് വിജയിപ്പിച്ചെടുക്കുകയും ചെയ്യുക എന്നുള്ളതാണ് അദ്ദേഹത്തിന്റെ അടിസ്ഥാന സ്വഭാവം.

സംഘടന പ്രവർത്തനത്തെ സർഗാത്മകമായി സമീപിച്ച ആൾ എന്ന നിലയിൽ ആണ് ഇ.എന്നിനെ സി.പി.എം നേതാക്കൾ വിലയിരുത്തുന്നത്. സൗമ്യഭാവവും പ്രവർത്തനനിഷ്ഠയും കൈമുതലായ ഇ.എൻ മോഹൻദാസ് ഇലക്ഷൻ സ്പെഷലിസ്റ്റ് എന്ന നിലയിലും പാർട്ടി പ്രവർത്തകർക്കിടയിൽ പ്രിയങ്കരനായിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ പൊന്നാനിയും മുൻപ് മങ്കട ഉൾപ്പെടെയുള്ള മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് ചുമതലക്കാരനായി ഉണ്ടായിരുന്നപ്പോൾ ഇ.എന്നിന്റെ പ്രവർത്തനമികവ് പാർട്ടിക്ക് ബോധ്യപ്പെട്ടതാണ്. ഒരു സ്ഥലത്തെ ചുമതല

ഏറ്റെടുത്തുകഴിഞ്ഞാൽ അവിടെ മുഴുവൻ സമയവും ക്യാമ്പു ചെയ്യുകയും താഴെത്തട്ടിലുള്ള പ്രവർത്തകരുമായി നിരന്തര സമ്പർക്കത്തിലുടെ ഇലക്ഷൻ മെഷിനറിയെ ചലിപ്പിക്കുകയും മികച്ച റിസൾട്ടിലെത്തിക്കുകയും ചെയ്യുന്നതാണ് അദ്ദേഹത്തിന്റെ രീതി. ജില്ലയിലെ ആദ്യതലമുറയിലെ നേതാക്കളായ ഇ.കെ. ഇമ്പിച്ചിബാവ, സെയ്താലിക്കുട്ടി, പാലോളി മുഹമ്മദ്ക്കുട്ടി എന്നിവരോടൊപ്പം പ്രവർത്തിച്ച അനുഭവസമ്പത്തുള്ള രണ്ടാംതലമുറ നേതാക്കളിൽ ഒരാളാണ് ഇ.എൻ. മോഹൻദാസ്. ആ നിലക്ക് ഈ രണ്ടു തലമുറകളിലെയും അനുഭവത്തിൽനിന്നുകൊണ്ട് ജില്ലയിലെ പാർട്ടിയെ മുന്നോട്ടുനയിക്കാനായി എന്നുള്ളതാണ് അദ്ദേഹത്തിന്റെ പ്രവർത്തന വിജയം.

പാർട്ടിക്കുവേണ്ടി അക്ഷീണം കർമനിരതമാവുമ്പോൾതന്നെ രാഷ്ട്രീയ എതിരാളികളുമായി ഇ.എൻ കാത്തുസൂക്ഷിച്ച ഉറ്റസൗഹൃദം അനിതര സാധാരണമാണ്. പാണക്കാട് കുടുംബവുമായും ലീഗ് നേതാക്കളുമായും കോൺഗ്രസിന്റെ നേതൃത്വവുമായും അദ്ദേഹം വളരെയടുത്ത ബന്ധം നിലനിർത്തിയിരുന്നു. 

Tags:    
News Summary - A comrade who loved books

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.