തിരൂരിൽ സിൽവർ ലൈൻ സർവേക്കെതിരെ പ്രതിഷേധം; നഗരസഭ ചെയർപേഴ്സൻ ഉൾപ്പെടെയുള്ളവർക്ക് പരിക്ക്

തിരൂർ: തിരൂരിൽ സിൽവർ ലൈൻ സർവേക്കെതിരെയുള്ള പ്രതിഷേധം സംഘർഷത്തിലും പൊലീസ് ബലപ്രയോഗത്തിലും കലാശിച്ചു. പൊലീസ് ബലപ്രയോഗത്തിൽ തിരൂർ നഗരസഭ ചെയർപേഴ്സൻ എ.പി. നസീമ ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റു. പ്രതിഷേധിച്ച ഒമ്പത് പേരെ അറസ്റ്റ് ചെയ്ത് നീക്കുകയും പിന്നീട് ജാമ്യത്തിൽ വിടുകയും ചെയ്തു. ബുധനാഴ്ച രാവിലെ കെ-റെയിൽ ഉദ്യോഗസ്ഥർ സിൽവർ ലൈൻ അടയാള കല്ലുകൾ ജനവാസ കേന്ദ്രത്തിൽ സ്ഥാപിക്കൽ തുടങ്ങിയതോടെയാണ് പ്രതിഷേധം രൂക്ഷമായത്. സ്ത്രീകളുൾപ്പെടെയുള്ളവർ രംഗത്തെത്തിയതോടെ പൊലീസ് ബലപ്രയോഗത്തിലൂടെയും ലാത്തികൊണ്ടും നേരിട്ടു. ഫയർ സ്റ്റേഷൻ റോഡ്, വിഷുപാടം എന്നീ ജനവാസ കേന്ദ്രങ്ങളിലാണ് അടയാള കല്ലുകൾ സ്ഥാപിച്ചത്. ഇതിൽ ഭൂരിഭാഗം കല്ലുകളും സമരക്കാർ പിഴുതെറിഞ്ഞു. റെയിൽവേ സ്റ്റേഷൻ റോഡിൽ സർവേ കല്ലുകൾ സ്ഥാപിക്കുന്നതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ നടന്ന പൊലീസ് ബലപ്രയോഗത്തിനിടെയാണ് നഗരസഭ ചെയർപേഴ്സൻ എ.പി. നസീമ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.കെ. സലാം എന്നിവരുൾപ്പെടെയുള്ളവർക്ക് പരിക്കേറ്റത്. ഇവരെ തിരൂർ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുസ്​ലിം യൂത്ത് ലീഗ് തിരൂർ മണ്ഡലം സെക്രട്ടറി കെ.കെ. റിയാസ്, വെൽഫെയർ പാർട്ടി ജില്ല ജനറൽ സെക്രട്ടറി ഗണേഷ് വടേരി, വെൽഫെയർ പാർട്ടി മണ്ഡലം ട്രഷറർ സലീന അന്നാര, ഹാരിസ് അന്നാര, കെ.കെ. ഉമ്മർ ഫാറൂക്ക്, പി.ടി. കമറു, ടി.കെ. മുസ്തഫ, പി.പി. നിഷാദ്, നിസാർ അലി, നിഷാദ് വിഷുപാടം എന്നിവരെയാണ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചത്. തിരൂർ ഡിവൈ.എസ്.പി വി.വി. ബെന്നി, സി.ഐ എം.ജെ. ജിജോ, എസ്.ഐ ജലീൽ കറുത്തേടത്ത് എന്നിവരുൾപ്പെടെയുള്ള പൊലീസ് സംഘം സ്ഥലത്തെത്തിയിരുന്നു. mpg k rail tirur chairperson : തിരൂർ ഫയർ സ്റ്റേഷൻ റോഡിൽ സ്ഥാപിച്ച സിൽവർ ലൈൻ സർവേ കല്ല് തിരൂർ നഗരസഭ ചെയർപേഴ്സൻ എ.പി. നസീമയുടെ നേതൃത്വത്തിൽ എടുത്ത് മാറ്റുന്നു mpg chairperson hospital admitted : പൊലീസ് ബലപ്രയോഗത്തിനിടെ പരിക്കേറ്റ തിരൂർ നഗരസഭ ചെയർപേഴ്സൻ എ.പി. നസീമയെ തിരൂർ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ mpg k rail arrest: കെ-റെയിൽ സർവേ കല്ല് സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്ത് നീക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.