തവനൂർ ഗവ. കോളജിന് വാടക കെട്ടിടത്തിൽനിന്ന് മോചനമായില്ല

കുറ്റിപ്പുറം: പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ് ഒരു വർഷം പിന്നിട്ടിട്ടും തവനൂർ ഗവ. കോളജ് വാടകക്കെട്ടിടത്തിൽതന്നെ. നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് 2012 ഫെബ്രുവരിയിൽ പുതിയ കെട്ടിടത്തിന്‍റെ ഉദ്ഘാടനം നടന്നെങ്കിലും നിർമാണ പ്രവൃത്തികൾ പൂർത്തിയായിരുന്നില്ല. പിന്നീട് പ്രവൃത്തി പൂർത്തീകരിക്കാൻ സെപ്റ്റംബർ വരെ കരാറുകാരന് സമയം അനുവദിച്ചു. എന്നാൽ, തുടർന്നുണ്ടായ കോവിഡ് വ്യാപനവും ലോക്ഡൗണും പ്രവൃത്തികൾ ഇഴഞ്ഞുനീങ്ങാൻ കാരണമായി. 2014ൽ തവനൂർ പഞ്ചായത്തിലെ അന്ത്യാളംകുടത്ത് പൊന്നാനി ബ്ലോക്ക് പഞ്ചായത്തിന്റെ പ്രീമെട്രിക് ഹോസ്റ്റലിലാണ് കോളജ് പ്രവർത്തനമാരംഭിച്ചത്. തുടർന്ന് സ്വന്തം കെട്ടിടം നിർമിക്കാൻ മറവഞ്ചേരി നിള എജുക്കേഷനൽ ചാരിറ്റബ്ൾ ട്രസ്റ്റ് 5.085 ഏക്കർ ഭൂമി സൗജന്യമായി വിട്ടുനൽകുകയായിരുന്നു. കോളജിലേക്ക് റോഡിനാവശ്യമായ സ്ഥലം പാട്ടത്തിൽ ബാപ്പു ഹാജിയും വിട്ടുനൽകി. കിഫ്ബിയിൽനിന്ന് 10.24 കോടി ചെലവഴിച്ചാണ് കെട്ടിടം പണിത്. ആറ് ക്ലാസ് മുറികൾ, ഓഫിസ്, പ്രിൻസിപ്പല്‍ റൂം, രണ്ട് ലാബ് റൂമുകൾ, രണ്ട് സെമിനാർ ഹാൾ, കാന്റീൻ, ഓപൺ സ്റ്റേജ് തുടങ്ങിയവയാണ് ആദ്യഘട്ടത്തിൽ പൂർത്തിയായത്. രണ്ടാംഘട്ട പ്രവൃത്തികളാണ് പുരോഗമിക്കുന്നത്. നിലവിൽ 95 ശതമാനം പ്രവൃത്തികൾ പൂർത്തിയായിട്ടുണ്ട്. വൈദ്യുതികൂടി ലഭിച്ചാൽ പുതിയ കെട്ടിടത്തിലേക്ക് മാറാമെന്നാണ് പ്രതീക്ഷ. Photo: നിർമാണം അവസാന ഘട്ടത്തിലുള്ള തവനൂർ ഗവ. കോളജ് കെട്ടിടം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.