ശിശുക്കളിലെ വളര്‍ച്ചാ വൈകല്യം; വടക്കാഞ്ചേരിയില്‍ ജില്ലാ പ്രാരംഭ ഇടപെടല്‍ കേന്ദ്രം തുറന്നു

ശിശുക്കളിലെ വളര്‍ച്ച വൈകല്യം; വടക്കാഞ്ചേരിയില്‍ ജില്ല പ്രാരംഭ ഇടപെടല്‍ കേന്ദ്രം തുറന്നു വടക്കാഞ്ചേരി: ശിശുക്കളിലെ വളര്‍ച്ച വൈകല്യങ്ങള്‍ പ്രാരംഭ ഘട്ടത്തിലേ തിരിച്ചറിഞ്ഞ് വിദഗ്ധ ചികിത്സ ഉറപ്പാക്കുന്ന ജില്ലതല പ്രാരംഭ ഇടപെടല്‍ കേന്ദ്രം (ഡിസ്ട്രിക്റ്റ് ഏര്‍ലി ഇന്റര്‍വെന്‍ഷന്‍ സെന്റര്‍ -ഡി.ഐ.ഇ.സി) വടക്കാഞ്ചേരിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ജില്ല ആശുപത്രി വളപ്പിലാണ്​ കേന്ദ്രം. ചികിത്സക്കും വിവിധതരം തെറപ്പികള്‍ക്കുമായി 64 ലക്ഷം രൂപയുടെ ഉപകരണങ്ങളാണ് ഇവിടെ സജ്ജമാക്കിയിട്ടുള്ളത്. 25 ലക്ഷം രൂപയുടെ ഫര്‍ണിച്ചര്‍ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. സാമൂഹികനീതി വകുപ്പിന്റെ 'അനുയാത്ര' പദ്ധതി പ്രകാരം സെന്‍ററിനായുള്ള കെട്ടിടം നേരത്തേ പൂര്‍ത്തിയായിരുന്നു. ഡി.ഐ.ഇ.സി പുതിയ കെട്ടിടത്തിലേക്ക്​ മാറ്റാൻ കഴിഞ്ഞ ജനുവരിയിലും തീരുമാനിച്ചിരുന്നു. പ്രവര്‍ത്തനം വിലയിരുത്താല്‍ സേവ്യര്‍ ചിറ്റിലപ്പിള്ളി എം.എല്‍.എയുടെ നേതൃത്വത്തിലുള്ള സംഘം സെന്‍ററിൽ സന്ദര്‍ശനം നടത്തി. വളര്‍ച്ച വൈകല്യങ്ങള്‍, അവയവങ്ങള്‍ക്കുണ്ടാകുന്ന വൈകല്യങ്ങള്‍ എന്നിവ ചെറുപ്പത്തിലേ തിരിച്ചറിഞ്ഞ് ആധുനിക ചികിത്സ നൽകിയാൽ ഭിന്നശേഷിയുള്ള കുട്ടികളെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരാനാകും. ഇതിനാവശ്യമായ സൗകര്യങ്ങളും സേവനങ്ങളുമാണ് ഡി.ഇ.ഐ.സി വഴി ലഭ്യമാവുക. ഹൈഡ്രോ തെറപ്പി, ഫിസിയോ തെറപ്പി, സ്പീച്ച് തെറപ്പി, കേള്‍വി പരിശോധന, കാഴ്ച പരിശോധന, ഡെന്റല്‍ വിഭാഗം എന്നിവക്കുള്ള സൗകര്യങ്ങളും സ്പെഷ്യല്‍ എജുക്കേറ്റര്‍, കൗണ്‍സിലര്‍, ശിശുരോഗ വിദഗ്ധന്‍, മെഡിക്കല്‍ ഓഫിസര്‍ എന്നിവരുടെ സേവനങ്ങളും ലഭ്യമാകും. രക്ഷാകര്‍ത്താക്കള്‍ക്കായി ശാക്തീകരണ പരിപാടികളും തൊഴിൽ പരിശീലനവും സോഷ്യല്‍-വൊക്കേഷനല്‍ റീഹാബിലിറ്റേഷനും അക്കാദമിക് ഫെസിലിറ്റികളും ഉൾപ്പെടെയുള്ള സേവനങ്ങള്‍ തുടർഘട്ടങ്ങളിൽ ലഭ്യമാക്കും. കേന്ദ്രം വൈകാതെ പൂർണ അളവിൽ പ്രവർത്തിക്കുമെന്ന്​ സേവ്യര്‍ ചിറ്റിലപ്പള്ളി എം.എൽ.എ പറഞ്ഞു. നാഷനല്‍ ഹെല്‍ത്ത് മിഷന്‍ ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. യു.ആര്‍. രാഹുല്‍, വടക്കാഞ്ചേരി നഗരസഭ ചെയര്‍മാന്‍ പി.എന്‍. സുരേന്ദ്രന്‍, ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷന്‍ പി.ആര്‍. അരവിന്ദാക്ഷന്‍, ജില്ല ആശുപത്രി സൂപ്രണ്ട് ഡോ. ബിന്ദു തോമസ്, ആര്‍ദ്രം മിഷന്‍ ജില്ല കോഓഡിനേറ്റര്‍ ഡോ. നിതിന്‍ കൃഷ്ണ തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.