നെല്ലും മീനും കൊയ്ത് ഏഴോം ഗ്രാമപഞ്ചായത്ത്

കണ്ണൂർ: കണ്ണൂരി‍ൻെറ നെല്ലറയായ ഏഴോം ഗ്രാമത്തി‍ൻെറ ജൈവ നെല്‍കൃഷിയും കാര്‍ഷിക സമൃദ്ധിയും പേരുകേട്ടതാണ്. എന്നാല്‍, പത്തായം നിറയുന്ന നെല്ല് മാത്രമല്ല, കുട്ട നിറയെ മീനുമുണ്ട് ഇവിടെ. മത്സ്യകൃഷിയിലും സ്വയംപര്യാപ്തത നേടുകയാണ് ഏഴോം. സംസ്ഥാന ഫിഷറീസ് വകുപ്പി‍ൻെറ സഹായത്തോടെയുള്ള ഓരുജല മത്സ്യകൃഷിയിലൂടെയാണ് ഏഴോം ഈ നേട്ടം കൊയ്യുന്നത്. വേലിയേറ്റത്തെയും വേലിയിറക്കത്തെയും ആശ്രയിച്ച് പ്രത്യേകരീതിയില്‍ ഒന്നാംവിള നെൽകൃഷിയും രണ്ടാംവിളയായി ചെമ്മീന്‍ അല്ലെങ്കില്‍ മത്സ്യകൃഷിയും ചെയ്യുന്ന കൈപ്പാട് പ്രദേശമാണ് ഏഴോം. കഴിഞ്ഞ വര്‍ഷങ്ങളിലെ പ്രളയം നല്‍കിയ കെടുതികളെ അതിജീവിച്ചാണ് ഇവിടത്തെ മത്സ്യകൃഷി വിജയം നേടുന്നത്. മത്സ്യ ക്ലബുകള്‍ രൂപവത്​കരിച്ച് കര്‍ഷകര്‍ക്ക് കൃഷിക്കും വിപണനത്തിനും എല്ലാ സൗകര്യങ്ങളും പഞ്ചായത്ത് നല്‍കുന്നുണ്ട്. യുവാക്കളുടെ സംഘങ്ങളും വനിത കൂട്ടായ്മകളും സ്വകാര്യ വ്യക്തികളും ഈ രംഗത്ത് സജീവമാണ്​. 2019 -20 വാര്‍ഷിക പദ്ധതിയില്‍ മൂന്ന് വര്‍ഷത്തെ തുടര്‍ പദ്ധതിയായി കരിമീന്‍ കൃഷിയും നടത്തുന്നുണ്ട്​. ഏഴോം കോട്ടക്കീല്‍ -പട്ടുവം പുഴയിലാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. പെരുങ്ങിയില്‍ പ്രദേശത്ത് നാലരയേക്കറോളം സ്ഥലത്തും നങ്കലത്ത് 13 ഏക്കറിലും മേയ് മാസം കാര ചെമ്മീന്‍ കൃഷി വിളവെടുത്തു. പഞ്ചായത്തി‍ൻെറ തന്നെ ചെമ്മീന്‍ കണ്ടികള്‍ക്കുപുറമെ സ്വകാര്യ വ്യക്തികളും ചെമ്മീന്‍ കൃഷി ചെയ്യുന്നുണ്ട്. പുഴയില്‍ നടത്തുന്ന കൂട് കൃഷിയിലും വിജയം കൊയ്യാന്‍ പഞ്ചായത്തിന് കഴിഞ്ഞിട്ടുണ്ട്. കാളാഞ്ചി, പൊമ്പാനോ, കരിമീന്‍ എന്നിവയാണ് ഈ രീതിയില്‍ കൃഷി ചെയ്യുന്നത്. വിളവെടുപ്പ് സമയം ഉപഭോക്താക്കള്‍ നേരിട്ടെത്തി മത്സ്യം വാങ്ങുന്നതുകൊണ്ട്​ വിപണി കണ്ടെത്തേണ്ട ബുദ്ധിമുട്ടും കര്‍ഷകര്‍ക്കില്ല. കിലോക്ക് 600 രൂപക്കാണ് കാളാഞ്ചി വില്‍പന നടത്തുന്നത്. മത്സ്യകൃഷിയിലെ നൂതന സാധ്യതകള്‍ കര്‍ഷകരിലേക്കെത്തിക്കാനുള്ള ഫിഷറീസ് വകുപ്പി‍ൻെറ പദ്ധതികള്‍ മികച്ച രീതിയിലാണ് പഞ്ചായത്തില്‍ നടപ്പാക്കുന്നതെന്നും സുഭിക്ഷ കേരളം പദ്ധതിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും ഏഴോം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ ഡി. വിമല പറഞ്ഞു. ഓരുജല സമ്മിശ്ര മത്സ്യകൃഷിയും പഞ്ചായത്തി​ൻെറ വിവിധ ഭാഗങ്ങളില്‍ നടത്തുന്നുണ്ട്. 50 സൻെറ്​ പ്രദേശത്ത് പൂമീന്‍, കരിമീന്‍, തിരുത തുടങ്ങിയ മീനുകളെയാണ് വളര്‍ത്തുന്നത്. അക്വാകള്‍ചര്‍ പ്രമോട്ടര്‍ ടി. താരയാണ് പ്രവര്‍ത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. പഞ്ചായത്തില്‍ നടപ്പാക്കിയ നെല്ലും മീനും പദ്ധതിക്ക് 2015ലെ സംസ്ഥാന പുരസ്‌കാരവും ലഭിച്ചിരുന്നു. തരിശുരഹിത പഞ്ചായത്താകാനൊരുങ്ങുമ്പോള്‍ മത്സ്യ സ്വയംപര്യാപ്തത കൂടി കൈവരിക്കുകയാണ് പഞ്ചായത്ത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.