കാളികാവ്: മലയോര മേഖലയെ ഭീതിയിലാഴ്ത്തിയ കടുവയെ കണ്ടെത്തുന്നതിനുള്ള നിരീക്ഷണം വനം വകുപ്പ് ശക്തമാക്കി. കഴിഞ്ഞ ദിവസം പ്രദേശത്ത് പന്നിയുടെ ജഡം പാതി ഭക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. തുടർന്ന് വനം വകുപ്പ് സ്ഥലത്ത് ക്യാമറ സ്ഥാപിക്കുകയും നിരീക്ഷണം ശക്തമാക്കുകയും ചെയ്തിട്ടുണ്ട്.
കാളികാവ്, കരുവാരകുണ്ട് പ്രദേശങ്ങളിൽ എസ്റ്റേറ്റുകളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ കടുത്ത ഭീതിയിലാണ്. കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ തോട്ടത്തിലെ കാടുകൾ വെട്ടിമാറ്റിത്തുടങ്ങി. റബ്ബർ ഉദ്പാദന സീസൺ ആരംഭിച്ചതോടെ പുലർച്ചെ മൂന്നു മണിമുതൽ ഈ തോട്ടങ്ങളിൽ തൊഴിലാളികൾ ടാപ്പിംഗിനായി എത്തിത്തുടങ്ങും. കടുവ ഭീഷണി കാരണം ടാപ്പിങ് തൊഴിലാളികൾ ആശങ്കയിലാണ്.
കഴിഞ്ഞ ഏതാനും മാസങ്ങളായി അടക്കാക്കുണ്ട്, പാറശ്ശേരി, പാന്ത്ര ഭാഗങ്ങളിൽ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. അടക്കാക്കുണ്ട് എഴുപതേക്കറിൽ രണ്ടു മാസം മുമ്പാണ് പശുവിനെ കടുവ പിടിച്ച് ഭക്ഷിച്ചത്.
കടുവയെ കെണിയിൽ വീഴ്ത്തുന്നതിനായി എഴുപതേക്കറിൽ സ്ഥാപിച്ചെങ്കിലും കടുവയെ പിടികൂടാനായിട്ടില്ല. എട്ടു മാസം മുമ്പ് ഒരു തൊഴിലാളിയെ കടുവ കൊന്നതോടെ മലയോരത്തിലെ തൊഴിൽ മേഖല പാടെ സ്തംഭിച്ചിരുന്നു. വന്യ മൃഗങ്ങളുടെ നിരന്തര ശല്ല്യം കാരണം മലയോരങ്ങളിലെ പല തോട്ടങ്ങളും ഇനിയും സാധാരണ നിലയിലായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.