വിമാനാപകടത്തിൽപെട്ടവർ ഒരുമിക്കുന്നു; കൊണ്ടോട്ടിക്ക് സ്നേഹസമ്മാനം കൈമാറാൻ

കൊണ്ടോട്ടി ചിറയിൽ പി.എച്ച്.സിക്ക് 50 ലക്ഷം രൂപ ചെലവിൽ കെട്ടിടം നിർമിക്കും മലപ്പുറം: പരസ്പരം കൈകൊടുക്കാൻപോലും മടിച്ചിരുന്ന കോവിഡിന്‍റെ തുടക്കത്തിൽ കണ്ടെയ്ൻമെന്‍റ് സോൺ ഭീതിക്കിടയിലും എല്ലാം മറന്ന് ഓടിയെത്തിയവർ. ആ രക്ഷാപ്രവർത്തകരുടെ ഒരിക്കലും മറക്കാനാത്ത ദൗത്യത്തിന് സ്നേഹസമ്മാനവുമായി വിമാനയാത്രികർ. 2020 ആഗസ്റ്റ് ഏഴിന് കോഴിക്കോട് വിമാനത്താവളത്തിലുണ്ടായ എയർ ഇന്ത്യ എക്സ്പ്രസ് അപകടത്തിൽ പരിക്കേറ്റവരുടെയും മരിച്ചവരുടെയും കുടുംബാംഗങ്ങൾ ഉൾപ്പെടുന്ന കൂട്ടായ്മയാണ് കൊണ്ടോട്ടിക്കുള്ള സ്നേഹസമ്മാനമെന്ന നിലയിൽ സർക്കാർ ആശുപത്രിക്ക് കെട്ടിടം നിർമിച്ചുനൽകുന്നത്. 50 ലക്ഷം രൂപ ചെലവിൽ കൊണ്ടോട്ടി ചിറയിൽ പ്രാഥമികാരോഗ്യകേന്ദ്രത്തിനാണ് പുതിയ കെട്ടിടം നിർമിച്ചുനൽകുകയെന്ന് എം.ഡി.എഫ് വിമാനാപകട ചാരിറ്റി ഫൗണ്ടേഷൻ ചെയർമാൻ ഇടക്കുനി അബ്ദുറഹ്മാൻ 'മാധ്യമ'ത്തോട് പറഞ്ഞു. നഷ്ടപരിഹാരമായി ലഭിച്ച പണത്തിൽനിന്ന് എല്ലാവരും നൽകുന്ന തുക ഉപയോഗിച്ചാണ് കെട്ടിടം നിർമിക്കുക. രണ്ടാം വാർഷികദിനത്തിൽ അപകട സ്ഥലത്ത് ചേരുന്ന സംഗമത്തിൽ എം.ഡി.എഫ് ചാരിറ്റി ഫൗണ്ടേഷൻ ധാരണപത്രം ജില്ല മെഡിക്കൽ ഓഫിസർക്ക് കൈമാറും. ഞായറാഴ്ച രാവിലെ 10ന് അപകടം നടന്ന സ്ഥലത്താണ് സംഗമം. മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യും. കൊണ്ടോട്ടിയിലെയും പരിസരപ്രദേശത്തെയും നിരവധി പേരാണ് നിമിഷങ്ങൾക്കകം ഓടിയെത്തി രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയത്. പരിക്കേറ്റവരെ കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കാനും മരണനിരക്ക് കുറക്കാനുമെല്ലാം സഹായകരമായത് രക്ഷാപ്രവർത്തനമായിരുന്നു. ഒരു വ്യക്തിക്ക് നൽകുന്നതിന് പകരം കൊണ്ടോട്ടിക്കാർക്ക് മൊത്തം ഉപകാരപ്പെടുന്ന രീതിയിലാണ് സർക്കാർ ആശുപത്രിക്ക് കെട്ടിടം നിർമിക്കാൻ തീരുമാനിച്ചത്. ആശുപത്രിയോട് ചേർന്നുള്ള സ്ഥലത്താകും കെട്ടിടം. കോവിഡിന്‍റെ തുടക്കത്തിൽ വന്ദേഭാരത് ദൗത്യത്തിന്‍റെ ഭാഗമായി ദുബൈയിൽനിന്ന് എത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അപകടത്തിൽപെട്ട് പൈലറ്റ്, കോപൈലറ്റ് എന്നിവരുൾപ്പെടെ 21 പേർക്കാണ് ജീവൻ നഷ്ടമായത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.