തൊഴിലാളികളെ ഉപയോഗിച്ച് സി.പി.എം നടത്തിയത് പ്രതിഷേധ പ്രഹസനം -കോൺഗ്രസ്

പൂക്കോട്ടുംപാടം: മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെട്ട തൊഴിലാളികളെ ഉപയോഗിച്ച് സി.പി.എം അമരമ്പലത്ത് നടത്തിയ പ്രതിഷേധം പ്രഹസനമെന്ന് കോൺഗ്രസ്. സംസ്ഥാന സർക്കാർ ചെയ്യേണ്ട കാര്യങ്ങൾ യഥാവിധി ചെയ്യാതിരുന്നതാണ് തൊഴിൽദിനങ്ങൾ കുറയാൻ കാരണമായതെന്നും കോൺഗ്രസ് പ്രവർത്തകർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. കേന്ദ്രസർക്കാർ തൊഴിൽദിനങ്ങൾ വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് എൻ.ആർ.ഇ.ജി വർക്കേഴ്സ്​ യൂനിയന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തിയിരുന്നു. ഇതിനെതിരെയാണ് കോൺഗ്രസ് അമരമ്പലം മണ്ഡലം കമ്മിറ്റി രംഗത്ത് എത്തിയത്. തൊഴിലുറപ്പ് തൊഴിലാളികളെ ഒന്നടങ്കം ഗ്രാമപഞ്ചായത്തിലേക്ക് വിളിച്ചുവരുത്തി സി.പി.എമ്മും അമരമ്പലം ഭരണസമിതിയും ചേർന്ന് സമരനാടകം കളിക്കുകയാണെന്നും കോൺഗ്രസ് നേതാക്കൾ കുറ്റപ്പെടുത്തി. കേന്ദ്രസർക്കാർ തൊഴിൽദിനം കുറച്ചതുമായി ബന്ധപ്പെട്ട പ്രതിഷേധത്തിന് സി.പി.എം ഭരിക്കുന്ന അമരമ്പലം പഞ്ചായത്ത് സമരകേന്ദ്രമാക്കുകയും പഞ്ചായത്തിലേക്ക് തൊഴിൽ എടുക്കുന്ന തൊഴിലാളികളെ തൊഴിൽമുടക്കി നിർബന്ധപൂർവം എത്തിക്കുകയുമാണുണ്ടായതെന്നും നേതാക്കൾ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് സി.പി.എമ്മിനും അമരമ്പലം ഭരണസമിതിക്കുമുള്ള രാഷ്ട്രീയലക്ഷ്യം തൊഴിലാളികൾ തിരിച്ചറിയണമെന്നും നേതാക്കൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കേമ്പിൽ രവി, ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റ് അമീർ വള്ളിക്കാടൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി.കെ. ബാലസുബ്രഹ്മണ്യൻ, നിഷാദ്‌ പൊട്ടേങ്ങൽ, വി.പി. അഫീഫ, മണ്ഡലം ഭാരവാഹികളായ കെ.എം. സുബൈർ, സലാം ചിനക്കൽ, സി. മമ്മുണ്ണി, ബാലകൃഷ്ണൻ പുതിയകളം എന്നിവർ വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.