എടക്കര: വഴിക്കടവ് വനം റേഞ്ചില്‍ രണ്ട് കാട്ടാനകള്‍ ചരിഞ്ഞു. കരിയംമുരിയം വനത്തില്‍ രണ്ടുമാസം പ്രായമുള്ള കുട്ടിയാനയും നെല്ലിക്കുത്ത് വനത്തില്‍ പത്ത് വയസ്സ് തോന്നിക്കുന്ന ആനയുമാണ് ചരിഞ്ഞത്. കരിയംമുരിയം വനത്തിലെ ചുരുളി നീളംപൊയില്‍ ഭാഗത്താണ് കുട്ടിയാന ചരിഞ്ഞത്. നിലമ്പൂർ നോര്‍ത്ത് ഡി.എഫ്.ഒ അശ്വിന്‍കുമാറിന്റെ മേല്‍നോട്ടത്തില്‍ പോസ്റ്റ്മാര്‍ട്ടം നടത്തി ജഡം സംസ്‌കരിച്ചു. സ്വാഭാവികമരണമാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. തള്ളയാനയില്‍നിന്ന് പാല് കുടിക്കാത്തതാവാം മരണകാരണമെന്ന് കരുതുന്നു. സ്വന്തമായി തീറ്റയെടുക്കാനുള്ള പ്രായം കുട്ടിയാനക്ക് ആയിട്ടുമില്ല. എന്നാല്‍, മരണകാരണം വൈറസ് ബാധയാകാനുള്ള സാധ്യതയും വനം ഉദ്യോഗസ്ഥര്‍ തള്ളിക്കളയുന്നില്ല. മൂന്ന് കുട്ടിയാനകളാണ് മൂന്ന് മാസത്തിനിടെ വഴിക്കടവ് വനം റേഞ്ചില്‍ ചരിഞ്ഞത്. ആനക്കുട്ടിയുടെ ആന്തരികാവയവങ്ങള്‍ വിദഗ്ധ പരിശോധനക്കായി ശേഖരിച്ചു. കോഴിക്കോട് ഡിവിഷന്‍ വെറ്ററിനറി സര്‍ജന്‍ ഡോ. അരുണ്‍ സത്യന്റെയും വഴിക്കടവ് റേഞ്ച് ഓഫിസര്‍ കെ.പി.എസ്. ബോബികുമാറിന്റെയും നേതൃത്വത്തിലാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയത്. നെല്ലിക്കുത്തില്‍ ഞായറാഴ്ച രാവിലെയാണ് പതിവ് കോമ്പിങ്ങിനിടെ ആനയുടെ ജഡം വനപാലകര്‍ കണ്ടെത്തിയത്. മരണകാരണം വൈറസ് ബാധയാണെന്ന് സംശയിക്കുന്നുണ്ട്. പ്ലാന്റേഷന്‍ കോര്‍പറേഷനോട് ചേര്‍ന്ന പുന്നപ്പുഴയുടെ സമീപത്താണ് ആനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ഡോ. അരുണ്‍ സത്യന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച നടക്കുന്ന പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ ആന ചരിയാനുള്ള കൃത്യമായ കാരണം കണ്ടെത്താനാകൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.