കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസത്തിന് വീണ്ടും സ്വകാര്യ ബസ്; പ്രതിഷേധിച്ച് തൊഴിലാളി യൂനിയൻ

മലപ്പുറം: കെ.എസ്.ആർ.ടി.സിയുടെ ബജറ്റ് ടൂറിസത്തിനായി വീണ്ടും സ്വകാര്യ ടൂറിസ്റ്റ് ബസ് ഏർപ്പാടാക്കിയതിനെതിരെ കെ.എസ്.ആർ.ടി.ഇ.എയുടെ (സി.ഐ.ടി.യു) നേതൃത്വത്തിൽ മലപ്പുറം കുന്നുമ്മൽ ഡിപ്പോയിൽ പ്രതിഷേധം. സ്വകാര്യ ബസ് ഉപയോഗിച്ച് ഊട്ടി ടൂർ നടത്താനുള്ള നീക്കത്തിനെതിരെയാണ് ഞായറാഴ്ച പുലർച്ച തൊഴിലാളികൾ എതിർപ്പുമായി രംഗത്തെത്തിയത്. പ്രതിഷേധം കനത്തതോടെ ഡിപ്പോ അധികൃതർ നീക്കത്തിൽനിന്ന് പിന്മാറി. തുടർന്ന് മലപ്പുറം ഡിപ്പോയിൽനിന്ന് വിനോദ സഞ്ചാരികളെ കെ.എസ്.ആർ.ടി.സിയുടെ തന്നെ ഫാസ്റ്റ് പാസഞ്ചർ ബസിൽ നിലമ്പൂരിൽ എത്തിക്കുകയും ഇവിടെനിന്ന് അന്തർസംസ്ഥാന പെർമിറ്റുള്ള ബസിൽ ഊട്ടിയിലേക്ക് കൊണ്ടുപോകുകയുമായിരുന്നു. കഴിഞ്ഞ ബുധനാഴ്ചയും സമാന രീതിയിൽ സ്വാകര്യ ടൂറിസ്റ്റ് ബസിനെതിരെ യാത്രക്കാർ പ്രതിഷേധിച്ചിരുന്നു. മൂന്നാറിലേക്കുള്ള വിനോദ യാത്രക്ക് എത്തിച്ച ബസിനെതിരെ യാത്രക്കാർ തന്നെയാണ് അന്ന് പ്രതിഷേധവുമായി രംഗത്തെത്തിയത്. സ്ത്രീകളും കുട്ടികളുമടക്കം 49 പേരായിരുന്നു യാത്രക്കാർ. ഇവർ രാവിലെ പത്തോടെ മലപ്പുറം ഡിപ്പോയിലെത്തിയപ്പോഴാണ് കെ.എസ്.ആർ.ടി.സിക്ക് പകരം സ്വകാര്യ ടൂറിസ്റ്റ് ബസ് ആണെന്നറിയുന്നത്. സ്വകാര്യ ബസിൽ പോകാൻ യാത്രക്കാർ വിസമ്മതിച്ചതോടെ കെ.എസ്.ആർ.ടി.സി ബസുതന്നെ അനുവദിക്കുകയായിരുന്നു. ഞായറാഴ്ച നടന്ന തൊഴിലാളി പ്രതിഷേധത്തിന് കെ.എസ്.ആർ.ടി.ഇ.എ സംസ്ഥാന സെക്രട്ടറി പി.എസ്. മഹേഷ്, ഓർഗനൈസിങ് സെക്രട്ടറി റഷീദ്, കെ. സന്തോഷ് എന്നിവർ നേതൃത്വം നൽകി. പടം- mm budget tour ksrtea protest കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയിൽനിന്നുള്ള ഊട്ടി ടൂർ പാക്കേജിന് സ്വകാര്യ ടൂറിസ്റ്റ് ബസ് ഏർപ്പെടുത്തിയതിനെതിരെ കെ.എസ്.ആർ.ടി.ഇ.എയുടെ (സി.ഐ.ടി.യു) നേതൃത്വത്തിൽ കുന്നുമ്മലിൽ സംഘടിപ്പിച്ച പ്രതിഷേധം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.