ബെഞ്ചും ഡെസ്കും റോഡിൽ നിരത്തി വിദ്യാർഥി സമരം

പൂക്കോട്ടുംപാടം: താൽക്കാലിക കെട്ടിടത്തിൽ പൊറുതിമുട്ടിയ നിലമ്പൂർ ഗവ. കോളജ് വിദ്യാർഥികൾ നിവൃത്തിയില്ലാതെയാണ് സമരത്തിനിറങ്ങിയത്. കോളജ് അനുവദിച്ച് അഞ്ചു വർഷം പിന്നിട്ടെങ്കിലും സ്ഥിരം കെട്ടിടവും കാമ്പസും ഇപ്പോഴും ഒരു വിളിപ്പാടകലെയാണ്. നാല് കോഴ്സുകളും 327 വിദ്യാർഥികളുമാണ് ഇപ്പോൾ കോളജിലുള്ളത്. എന്നാൽ, തുടക്കത്തിൽ ഒന്നോ രണ്ടോ ബാച്ചുകൾ മാത്രം പഠനം നടത്താൻ സൗകര്യമുള്ള കെട്ടിടം മാത്രമാണ് കോളജ് കർമസമിതി കണ്ടെത്തിയത്. പുതിയ ബാച്ചുകൾ കൂടി വന്നതോടെ വിദ്യാർഥികൾക്ക് പഠനമുറികൾക്കും പ്രാഥമിക സൗകര്യങ്ങൾക്കും വരെ പ്രയാസമായി. കോളജിന് അനുവദിച്ച 25ലധികം ലാപ്ടോപ്പുകൾ, യു.പി.എസ്, ലാബ് ഉപകരണ ങ്ങൾ, ലൈബ്രറി പുസ്തകൾ തുടങ്ങിയവ വിദ്യാർഥികൾക്ക് ഉപയോഗപ്പെടുത്താനാവാതെ കെട്ടിക്കിടക്കുകയാണ്. മാത്രമല്ല സെമിനാറുകൾ, ദിനാചരണങ്ങൾ, ആഘോഷ പരിപാടികൾ എന്നിവ നടത്താൻ മറ്റു സ്വകാര്യ ഓഡിറ്റോറിയങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണ്. ഇതിനൊപ്പം അനുവദിച്ച മറ്റു കോളജുകളെല്ലാം നല്ലനിലയിൽ പ്രവർത്തിക്കുമ്പോൾ ഇരിക്കാനിടമില്ലാതെ പരക്കംപായുകയാണ് ഇവിടത്തെ വിദ്യാർഥികൾ. ആവശ്യങ്ങൾ പലതവണ അധികാരികളുടെയും കർമസമിതിയുടെയും മുന്നിൽ അവതരിപ്പിച്ചെങ്കിലും പരിഹാരം ലഭിക്കാതെ വന്നപ്പോഴാണ് സംയുക്ത സമരസമിതി രൂപവത്കരിച്ച് അനിശ്ചിതകാല സമരത്തിനിറങ്ങിയത്. ആദ്യദിവസം കോളജിന് അനുവദിച്ച അഞ്ചാം മൈലിലെ സ്ഥലപരിസരത്തും പിന്നീട് കോളജ് പ്രവർത്തിക്കുന്ന താൽക്കാലിക കെട്ടിടത്തിന് താഴെയും മൂന്നാം ദിവസം അമരമ്പലം ഗ്രാമപഞ്ചായത്ത് ഓഫിസ് കവാടത്തിന് മുന്നിൽ ബെഞ്ചും ഡെസ്കുമിട്ടും പ്രതീകാത്മ സമരം തുടർന്നു. സമരം കണ്ടിട്ടും കണ്ണടച്ച് ഇരുട്ടാക്കുന്ന സമീപനമാണ് അധികാരികൾ സ്വീകരിക്കുന്നതെന്ന് വിദ്യാർഥികൾ പറഞ്ഞു. മെറിറ്റിൽ പ്രവേശനം നേടി കോളജിലെത്തുന്ന വിദ്യാർഥികൾക്ക് മാന്യമായി പഠിക്കാനാവശ്യമായ അടിസ്ഥാനസൗകര്യം ഒരുക്കാനാണ് ആവശ്യപ്പെടുന്നതെന്നും അത് നേടുന്നതുവരെ സമരത്തിൽനിന്ന് പിന്മാറില്ലെന്നും വിദ്യാർഥികൾ പറഞ്ഞു. ppm1 നിലമ്പൂർ ഗവ. കോളജ് വിദ്യാർഥികൾ ബെഞ്ചും ഡെസ്കും റോഡിലിറക്കി അമരമ്പലം ഗ്രാമപഞ്ചായത്ത് ഓഫിസിന് മുന്നിൽ പ്രതീകാത്മക സമരം നടത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.