പരിസ്ഥിതി ലോല മേഖല: നിലമ്പൂരിൽ കർഷക യോഗം ബഹുജന റാലി സംഘടിപ്പിക്കും

നിലമ്പൂർ: വനത്തോട് ചേർന്ന പരിസ്ഥിതിലോല മേഖലയുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയുടെ നിഴലിൽ നിലമ്പൂർ - മണിമൂളി ഫൊറോനകളുടെ സംയുക്താഭിമുഖ്യത്തിൽ നിലമ്പൂരിൽ കർഷകരുടെ യോഗം സംഘടിപ്പിച്ചു. കോടതിവിധി മലയോര കർഷകരെ ആശങ്കയിലാക്കിയ സാഹചര്യത്തിലാണ് യോഗം നടന്നത്. നിലമ്പൂർ ലിറ്റിൽ ഫ്ലവർ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന കർഷകസംഗമം കേരള ഇൻഡിപെൻഡന്‍റ് ഫാർമേഴ്‌സ് അസോസിയേഷൻ സംസ്ഥാന ചെയർമാൻ അലക്‌സ് ഒഴുകയിൽ ഉദ്ഘാടനം ചെയ്തു. കിഫാ ജില്ല പ്രസിഡന്‍റ് മാത്യു സെബാസ്റ്റ്യൻ, നിലമ്പൂർ ലിറ്റിൽ ഫ്ലവർ ഫൊറോന വികാരി ഫാ. ബിജു തുരുത്തേൽ, മണിമൂളി ക്രിസ്തുരാജ ഫൊറോന വികാരി ഫാ. തോമസ് മണക്കുന്നേൽ, ഫാ. സജി കോട്ടായിൽ, ഫാ. ഡൊമിനിക് വളക്കൊടിയിൽ, ഫാ. ഫ്രാൻസിസ് കരിപ്പുകാട്ടിൽ, ഫാ. ബിജു ഉറുമ്പിൽ, ഫാ. അഖിൽ ഉപ്പുവീട്ടിൽ, ഫാ. അഗസ്റ്റ്യൻ നിലക്കപ്പള്ളിയിൽ, ഫാ. ജോണി കല്ലുപുര, ഫാ. നിഷ്​വിൻ തേൻപള്ളി, ഫാ. ഷിജു ഐക്കര കാനായിൽ, ഫാ. ജിമ്മി ഓലിക്കൽ, ഫാ. ഡെന്നീസ്​ പൂവത്തിങ്ങൽ, ഫാ. സെബിൻ ഐക്കര താഴത്ത്, ഫാ. സന്തോഷ് കിഴക്കുംപുതുപ്പള്ളി, കിഫാ ജില്ല കമ്മിറ്റി അംഗം ജോജൻ മണിമൂളി എന്നിവർ സംസാരിച്ചു. മലയോര മേഖലയിലെ മുഴുവൻ ജനങ്ങളെയും ബാധിക്കുന്ന വിഷയമെന്ന നിലയിൽ എല്ലാ വിഭാഗം ആളുകളെയും പങ്കെടുപ്പിച്ച് ബഹുജനറാലി സംഘടിപ്പിക്കാൻ തീരുമാനിച്ചു. വന്യമൃഗശല്യമുൾപ്പെടെ ജനജീവിതം ഏറെ പ്രതിസന്ധിയിലായ സാഹചര്യത്തിൽ സുപ്രീംകോടതി വിധി കൂടി യഥാർഥ്യമായാൽ ജീവിക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടാകുമെന്നും യോഗം വിലയിരുത്തി. ഓരോ ഇടവകയിൽ നിന്നും നാല്​ പ്രതിനിധികളെ വീതം തുടർനടപടികൾക്കായി തെരഞ്ഞെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.