ഡേറ്റ ബേസ് വിനയായി; കേരള എസ്റ്റേറ്റ് വില്ലേജിലെ നിരവധി കുടുംബങ്ങൾക്ക് കിസാൻ സമ്മാൻ നിധി നഷ്ടപ്പെട്ടേക്കും

കരുവാരകുണ്ട്: കേന്ദ്ര, കേരള സർക്കാറുകൾ വിട്ടുവീഴ്ച ചെയ്തില്ലെങ്കിൽ കേരള എസ്റ്റേറ്റ് വില്ലേജിലെ നൂറുകണക്കിന് കുടുംബങ്ങൾക്ക് ഇനി പി.എം കിസാൻ സമ്മാൻ നിധി ലഭിക്കില്ല. അപേക്ഷ പുതുക്കാൻ ഓൺലൈനായി അടവാക്കിയ നികുതി രശീതി നിർബന്ധമാക്കിയതാണ് കാരണം. തോട്ടഭൂമി മുറിച്ചുവിൽപന തടയുന്നതിന്റെ ഭാഗമായി കേരള എസ്റ്റേറ്റ് വില്ലേജിലെ നാലോളം ബ്ലോക്കുകളിൽ വർഷങ്ങളായി പോക്കുവരവ് നടത്തുന്നില്ല. സ്ഥലത്തിന്റെ പുതിയ ഉടമകളിൽനിന്ന് വർഷങ്ങളായി നികുതിയും വാങ്ങിയിരുന്നില്ല. നിരന്തര രാഷ്ട്രീയ ഇടപെടലുകളുടെയും സമ്മർദങ്ങളുടെയും ഭാഗമായാണ് നികുതി സ്വീകരിച്ചുതുടങ്ങിയത്. എന്നാൽ, പോക്കുവരവ് നടക്കാത്തതിനാൽ തണ്ടപ്പേര് മുൻ ഉടമയുടെ പേരിലാണ്. അതിനാൽ നികുതി രശീതി എഴുതിയാണ് നൽകുന്നത്. കർഷകർക്കുള്ള സേവനങ്ങൾ ഒരുകുടക്കീഴിൽ കൊണ്ടുവരുന്നതിന്റെ ഭാഗമായി കേന്ദ്രസർക്കാർ ദേശീയ കർഷക ഡേറ്റ ബേസ് തയാറാക്കിയിട്ടുണ്ട്. കിസാൻ സമ്മാൻ നിധിയിലേക്കുള്ള അപേക്ഷകൾ ഈ ഡേറ്റ ബേസിൽ കയറ്റേണ്ടതുമുണ്ട്. ഇതിന് ഓൺലൈൻ വഴി അടച്ച നികുതി രശീതി നിർബന്ധമാണ് താനും. കേന്ദ്രസർക്കാർ ഇക്കാര്യത്തിൽ ഇളവ് നൽകാനിടയില്ല. അതേസമയം, സംസ്ഥാന സർക്കാർ ഇടപെട്ടാൽ ഓൺലൈൻ രശീതി നൽകാൻ കഴിയുമെന്നാണ് കുടുംബങ്ങൾ പറയുന്നത്. ഇത് രണ്ടും സംഭവിച്ചില്ലെങ്കിൽ വർഷംതോറും ലഭിച്ചുകൊണ്ടിരിക്കുന്ന 6000 രൂപ നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് കേരള എസ്റ്റേറ്റിലെ നിരവധി നിർധന കുടുംബങ്ങൾ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.