ഒപ്പമുള്ളവരെ കുടുക്കുമെന്ന ഷാജ് കിരണിന്‍റെ ഭീഷണി സത്യമായി -സ്വപ്ന സുരേഷ്

* മുഖ്യമന്ത്രിക്കെതിരായ മൊഴിയിൽ ഉറച്ചുനിൽക്കുന്നതായും സ്വപ്ന പാലക്കാട്: ഷാജ് കിരണിന്‍റെ ശബ്ദരേഖ പുറത്തുവിട്ടതിനാലാണ് തന്‍റെ അഭിഭാഷകനായ അഡ്വ. കൃഷ്ണരാജിനെതിരെ കേസെടുത്തതെന്ന് സ്വപ്ന സുരേഷ്. ഷാജ് കിരൺ തന്നോട് പറഞ്ഞതെല്ലാം ഇപ്പോൾ ശരിയായതായും സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു. ആദ്യം സരിത്തിനെ പൊക്കുമെന്ന് പറഞ്ഞു. അത് നടന്നു. പിന്നീട് ഷാജ് കിരൺ ഉദ്ദേശിച്ച ആൾക്കാർ വഴി ഒരുമണിക്കൂറിനകം സരിത്തിനെ വിട്ടയച്ചു. പിന്നീട്, കൃഷ്ണരാജിനെ കേസിൽ കുടുക്കുമെന്ന് പറഞ്ഞു. അതും ഇപ്പോൾ സംഭവിച്ചില്ലേ? എപ്പോഴോ ഉള്ള ഒരു ഫേസ്ബുക്ക് പോസ്റ്റിന്‍റെ പേരിലാണ് തന്‍റെ അഭിഭാഷകനെതിരെ ജാമ്യമില്ലാ കേസെടുത്തത്. തനിക്ക് അഭിഭാഷകനെ നഷ്ടമായി. അഭിഭാഷകരെ എപ്പോഴും മാറ്റാനൊന്നും തനിക്ക് പണമില്ല. അഭിഭാഷകനെതിരെ കേസെടുക്കുമെന്ന് ശബ്ദരേഖയിൽ ഷാജ് കിരൺ പറഞ്ഞത് ഇപ്പോൾ പുലർന്നില്ലേ? കെ.ടി. ജലീൽ സാർ തനിക്കെതിരെ ഗൂഢാലോചന കേസ് കൊടുക്കുന്നു. എന്നാൽ, ഷാജ് കിരൺ മുഖ്യമന്ത്രിക്കും കോടിയേരിക്കും എതിരെ പറഞ്ഞതിലൊന്നും മാനനഷ്ടമില്ലേ. എന്തുകൊണ്ടാണ് അയാൾക്കെതിരെ കേസ് കൊടുക്കാത്തത്. എനിക്കെതിരെ എടുത്ത കേസിൽ ഷാജ് കിരണിനെ സാക്ഷിയാക്കുകയാണ് ചെയ്തത്. അപ്പോൾ ഷാജ് കിരൺ പറഞ്ഞ ഏത് പോയന്‍റാണ് തെറ്റ്. അയാൾ നടത്തിയത് വിലപേശലല്ലേ. മുഖ്യമന്ത്രിയുടെ പ്രതിനിധിയല്ലേ ഷാജ് കിരൺ? തനിക്ക് ഒന്നുമറിയില്ല. താന്‍ നല്‍കിയ രഹസ്യമൊഴിയില്‍ ഉറച്ചുനില്‍ക്കുന്നു. വിലപേശൽ നടന്നുവെന്ന് കാണിക്കാൻ മാത്രമാണ് ഷാജ് കിരണിന്‍റെ ശബ്ദരേഖ പുറത്തുവിട്ടത്. അതല്ലാതെ കേസില്‍നിന്ന് രക്ഷപ്പെടാനുള്ള ശ്രമം താൻ നടത്തിയിട്ടില്ല. സത്യം വെളിച്ചത്തുവരണമെന്ന് മാത്രമാണ് ആഗ്രഹിച്ചത്. ഷാജ് കിരൺ എന്ന വ്യക്തിയുമായി സൗഹൃദമാണെന്ന് പലരും ആക്ഷേപിച്ചു. സൗഹൃദം തന്നെയായിരുന്നു. ആ വിശ്വാസത്തിലാണ് തന്നെ സഹായിക്കുന്നുവെന്ന രീതിയിൽ അയാൾ തുറന്നുപറച്ചിൽ നടത്തിയത്. തന്നെ ആക്രമിച്ചോളൂ, എന്നാൽ, തന്‍റെ ഒപ്പമുള്ളവരെ എന്തിനാണ് ദ്രോഹിക്കുന്നത്. ഒരു ഭീകരവാദിയെപ്പോലെ തന്നോട് പെരുമാറുന്നത് എന്തിനാണ്. അങ്ങനെയാണെങ്കിൽ തന്നെയങ്ങ് അവസാനിപ്പിച്ചോളൂവെന്നും സ്വപ്ന വിതുമ്പിക്കൊണ്ട് പറഞ്ഞു. പിന്നാലെയാണ് സ്വപ്ന കുഴഞ്ഞുവീണതും അപസ്മാരത്തിന്‍റെ ലക്ഷണങ്ങള്‍ കാണിച്ചതും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.