ഗവ. ഹോമിയോ ആശുപത്രി ചോക്കാട്ടുനിന്ന് മാറ്റുന്നതിനെതിരെ ജനകീയ സമിതി

മമ്പാട്ടുമൂലയിലേക്ക് മാറ്റാനാണ് പഞ്ചായത്ത് അധികൃതരുടെ തീരുമാനം കാളികാവ്: ചോക്കാട്‌ അങ്ങാടിയിൽ പ്രവർത്തിക്കുന്ന ഗവ. ഹോമിയോ ഡിസ്പെൻസറി സ്ഥലംമാറ്റുന്നതിനെതിരെ പ്രതിഷേധവുമായി ജനകീയ സമിതി രംഗത്ത്. പഞ്ചായത്ത് അധികൃതരുടെ തീരുമാനം പുനഃപരിശോധിക്കണമെന്ന് സമിതി വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. 10 വർഷത്തിലേറെയായി ചോക്കാട് അങ്ങാടിക്ക് സമീപം പ്രവർത്തിക്കുന്ന സ്ഥാപനം മമ്പാട്ടുമൂലയിലേക്ക് മാറ്റാനാണ് തീരുമാനം. മമ്പാട്ടുമൂലയിലെ പ്രവാസി സംഘടന കഴിഞ്ഞ ദിവസം ഏഴു സെന്‍റ് സ്ഥലം പഞ്ചായത്തിന് നൽകിയിരുന്നു. ഇതിന്‍റെ രേഖകൾ എ.പി. അനിൽ കുമാർ എം.എൽ.എ മുഖാന്തരം പഞ്ചായത്തിന് കൈമാറിയിരുന്നു. ചടങ്ങിൽവെച്ച് 30 ലക്ഷം രൂപ കെട്ടിട നിർമാണത്തിന് എം.എൽ.എ വാഗ്ദാനം നൽകുകയും ചെയ്തു. അതേസമയം, ഏലച്ചോല അബ്ദുറഹിമാൻ 2019ൽ ചോക്കാട് പഞ്ചായത്ത് ഓഫിസിനു സമീപം ഹോമിയോ ഡിസ്പെൻസറിക്കുവേണ്ടി അഞ്ചു സെന്‍റ് സൗജന്യമായി നൽകാൻ തയാറാണെന്ന് പഞ്ചായത്തിന് രേഖാമൂലം കത്ത് നൽകിയിരുന്നു. ഈ സ്ഥലം നിലമായതിനാൽ തരംമാറ്റി കിട്ടുന്ന മുറക്ക് ഏറ്റെടുക്കാമെന്ന് പഞ്ചായത്ത് മറുപടി നൽകിയിരുന്നതാണ്. പിന്നീട് ഒരു അറിയിപ്പുമില്ലാതെ പഞ്ചായത്ത് ബോർഡ് ഡിസ്പെൻസറി മാറ്റിസ്ഥാപിക്കാൻ തീരുമാനമെടുക്കുകയായിരുന്നു. ഇത് ചോദ്യംചെയ്താണ് ജനകീയ സമിതി രംഗത്തുവന്നത്. അധികൃതർ തീരുമാനം മാറ്റിയില്ലെങ്കിൽ ജനകീയമായും നിയമപരമായും നടപടിയെ ചെറുക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. കെ.ടി. മുജീബ് (സി.പി.എം), മധു ജോസഫ് (കോൺഗ്രസ്), ടി.എ. സമീർ (മുസ്ലിം ലീഗ്), മരുതത്ത് ചെറിയാപ്പു (സി.പി.ഐ), വാർഡ് മെംബർ എം. അൻവർ, കെ.എം. സലാഹുദ്ദീൻ, കെ. രാമകൃഷ്ണൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.