മതനിയമം പറഞ്ഞതിന്‍റെ പേരിൽ വേട്ടയാടാൻ അനുവദിക്കില്ല -സുന്നി മഹല്ല് ഫെഡറേഷന്‍

ചേളാരി: മതത്തിന്‍റെ ധാർമിക പാഠങ്ങൾ പ്രചരിപ്പിച്ചതിന്‍റെ പേരിൽ പണ്ഡിതരെ വേട്ടയാടാൻ അനുവദിക്കില്ലെന്ന് സമസ്ത കേരള സുന്നീ മഹല്ല് ഫെഡറേഷൻ (എസ്.എം.എഫ്) സംസ്ഥാന കമ്മിറ്റി. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ നേതാവും പണ്ഡിതനുമായ എം.ടി. അബ്ദുല്ല മുസ്ലിയാർക്കെതിരെ കേസെടുത്ത ബാലാവകാശ കമീഷന്‍റെ നീക്കം പ്രതിഷേധാർഹമാണ്. ഒരു നേതാവ് തന്നെ അംഗീകരിക്കുന്ന അനുയായികൾക്ക് നൽകിയ മതപരമായ നിർദേശം വിവാദമാക്കുന്നത് ദുരുദ്ദേശ്യപരമാണ്. വിഷയത്തിൽ പരാതിയില്ലെന്ന് പെൺകുട്ടിയുടെ കുടുംബം വ്യക്തമാക്കിയതുമാണ്. മനുഷ്യ മനഃസാക്ഷിയെ ഞെട്ടിച്ച ലൈംഗിക വൈകൃതങ്ങളുടെയും പീഡനങ്ങളുടെയും വാർത്തകൾ മലപ്പുറത്തെ ഒരു സ്കൂളിൽ നിന്ന് പുറത്ത് വന്നിട്ടും കേസെടുക്കാൻ പരാതിക്കായി കാത്തിരുന്ന സർക്കാർ സംവിധാനങ്ങൾ ഈ വിഷയത്തിൽ കാണിക്കുന്ന ആവേശം മുസ്ലിം വിരുദ്ധ പൊതുബോധത്തെ തൃപ്തിപ്പെടുത്താനുള്ള ശ്രമമാണോയെന്ന് സംശയിക്കണം. മുസ്ലിം വിഷയങ്ങളിൽ ഇരക്കൊപ്പം ഓടുകയും വേട്ടക്കാരനായി കൈയടിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പാണ് സർക്കാർ സ്ഥിരമായി സ്വീകരിക്കുന്നത്. സ്ത്രീകളോടുള്ള സമസ്തയുടെ നിലപാട് നിഷേധാത്മകമല്ല. പെൺകുട്ടികൾക്ക് മാത്രമായി നിരവധി വിദ്യാഭ്യാസ സംവിധാനങ്ങൾക്ക് നേതൃത്വം നൽകുന്ന പണ്ഡിത സഭയാണ് സമസ്തയെന്ന് വിമർശകർ ഓർക്കണമെന്നും എസ്.എം.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി യു. മുഹമ്മദ് ശാഫി ഹാജി ചെമ്മാട്, വർക്കിങ് സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂർ, സെക്രട്ടറിമാരായ ഹംസ ബിൻ ജമാൽ റംലി തൃശൂർ, വി.എ.സി. കുട്ടി ഹാജി പാലക്കാട്, സി.ടി. അബ്ദുൽ ഖാദർ കാസർകോട്, പ്രഫ. തോന്നക്കൽ ജമാൽ തിരുവനന്തപുരം എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.