ഇനിയൊരു ജീവൻ പൊലിയരുത്

കുറ്റിപ്പുറം പൊലീസിന്റെ നേതൃത്വത്തിൽ പ്രത്യേക യോഗം കുറ്റിപ്പുറം: ഭാരതപ്പുഴയിൽ മുങ്ങിമരണങ്ങൾ തുടർക്കഥയാകുമ്പോൾ ജാഗ്രത നിർദേശവുമായി പൊലീസ്. അപകടങ്ങൾ ഒഴിവാക്കാൻ നടപടി സ്വീകരിക്കുന്നതിനു മുന്നോടിയായി കുറ്റിപ്പുറം പൊലീസിന്റെ നേതൃത്വത്തിൽ പ്രത്യേക യോഗം ചേരാൻ തീരുമാനമായി. തിരൂർ, പൊന്നാനി തഹസിൽദാർമാർ, പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, സന്നദ്ധ സംഘടനകൾ, ഡി.ടി.പി.സി, തീരദേശ പൊലീസ് എന്നിവരെ പങ്കെടുപ്പിച്ച് തിങ്കളാഴ്ച ഉച്ചക്കുശേഷം യോഗം ചേരും. കഴിഞ്ഞ ദിവസം കൂട്ടുകാരുമൊന്നിച്ച് കുളിക്കാൻ പോയ വിദ്യാർഥി മുങ്ങിമരിച്ചിരുന്നു. കുറ്റിപ്പുറം പള്ളിയാലിൽ അബ്ദുൽ റഷീദ് എന്ന ബാപ്പുട്ടിയുടെ മകൻ നിയാസാണ് (17) മരിച്ചത്. നിയാസും മറ്റു മൂന്നു കുട്ടികളും വൈകീട്ട് മൂന്നോടെയാണ് കുളിക്കാനെത്തിയത്. കുളിക്കുന്നതിനിടെ നിയാസ് വെള്ളത്തിൽ മുങ്ങി. ഒപ്പമുണ്ടായിരുന്ന മുഹമ്മദ് അസ്‌ലം രക്ഷിക്കാൻ ശ്രമിച്ചതോടെ അസ്‌ലമും വെള്ളത്തിൽ മുങ്ങി. ഈ സമയത്ത് തൊട്ടടുത്ത് കുളിച്ചുകൊണ്ടിരുന്ന തമിഴ്നാട് സ്വദേശി ഓടിയെത്തി ഇരുവരെയും രക്ഷിക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹവും മുങ്ങിപ്പോകുകയായിരുന്നു. തുടർന്ന് ലൈഫ് ഗാർഡും നാട്ടുകാരും ചേർന്നാണ് മറ്റുള്ളവരെ രക്ഷിച്ചത്. പുഴയിൽ കുളിക്കുന്നത് നിളയോരം പാർക്കിലെ അധികൃതരും ലൈഫ് ഗാർഡുമാരും പലപ്പോഴും വിലക്കാറുണ്ടെങ്കിലും ഇവരുടെ കണ്ണുവെട്ടിച്ചാണ് കുട്ടികൾ പുഴയിൽ ഇറങ്ങുന്നത്. മഴ പെയ്യുന്നതുകാരണം നീരൊഴുക്ക് ശക്തമാണ്. പലയിടങ്ങളിലും ആഴത്തിലുള്ള അപകടക്കുഴികളുണ്ട്. ഇതൊന്നും അറിയാതെ കുട്ടികൾ പുഴയിൽ ഇറങ്ങുന്നതാണ് അപകടങ്ങൾക്ക് കാരണമാകുന്നത്. പുഴയോരത്ത് കുളിക്കരുത് എന്ന ബോർഡ്‌ സ്ഥാപിക്കാനും മുഴുസമയം നിരീക്ഷണം ശക്തമാക്കാനും പുഴയോര പഞ്ചായത്തുകളിലെ സ്കൂളുകൾ കേന്ദ്രീകരിച്ച് പുഴയിൽ ഇറങ്ങിയാൽ ഉണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് വിദ്യാർഥികൾക്ക് ബോധവത്കരണം നടത്താനും ആലോചനയുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.