സ്വന്തമെന്ന് പറയാൻ ഒരു മന്ത്രി പോലുമില്ല; ആദ്യബജറ്റിൽ കോഴിക്കോടിന് എന്തുകിട്ടും?

കോഴിക്കോട്: യു.ഡി.എഫിന് മിന്നും വിജയം സമ്മാനിച്ച കോഴിക്കോട് ജില്ലക്ക് സർക്കാറിന്റെ ആദ്യബജറ്റിൽ എന്തു കിട്ടുമെന്ന ആകാംക്ഷ. സ്വന്തമെന്ന് പറയാൻ ഒരു മന്ത്രി പോലുമില്ലാത്ത ജില്ലക്ക് ധനകാര്യമന്ത്രി കൂടിയായ മുഖ്യമന്ത്രി പ്രത്യേക പരിഗണന നൽകുമോ? പുതുമുഖ എം.എൽ.എമാർക്ക് അഭിമാനിക്കാൻ തക്ക പദ്ധതികൾ ഉണ്ടാവുമോ? മലബാറിന്റെ ആസ്ഥാനം എന്നനിലയിൽ കോഴിക്കോട് നഗരത്തിന് ഇനിയും ഒരുപാട് വികസിക്കേണ്ടതുണ്ട്.

റോഡ് വികസനം വന്നെങ്കിലും നഗരത്തിൽ ഗതാഗതക്കുരുക്കിന് ഒരു പരിഹാരവും ഉണ്ടായിട്ടില്ല. ലൈറ്റ് മെട്രോ പദ്ധതി കോഴിക്കോട്ട് കൊണ്ടുവരുമെന്ന് ഒന്നര പതിറ്റാണ്ട്മുമ്പ് യു.ഡി.എഫ് സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഈ പദ്ധതിക്കായി കോഴിക്കോട്ട് ഓഫിസ് വരെ പ്രവർത്തിച്ചെങ്കിലും പിന്നീടെല്ലാം മാഞ്ഞു. ടൂറിസം മേഖലയിൽ കോഴിക്കോട് നഗരത്തിലും മലയോരമേഖലയിലും ഒരുപാട് സാധ്യതകൾ ഉണ്ടെങ്കിലും സരോവരം പദ്ധതിക്ക് ശേഷം കാര്യമായ പദ്ധതികളൊന്നും ഉണ്ടായിട്ടില്ല. കനോലി കനാൽ വികസിപ്പിച്ച് കനാൽ സിറ്റി പദ്ധതിക്ക് എൽ.ഡി.എഫ് സർക്കാർ ആയിരത്തിൽപരം കോടിയുടെ പദ്ധതി തയാറാക്കിയെങ്കിലും ഒന്നും നടന്നിട്ടില്ല.

ആരോഗ്യമേഖലയിൽ കോഴിക്കോട് മെഡിക്കൽ കോളജിന് കാലോചിതമായ പരിഷ്‍കരണത്തിനുള്ള പദ്ധതികൾ പ്രതീക്ഷിക്കുന്നുണ്ട്. നിപയുൾപ്പെടെ പകർച്ചവ്യാധികൾ നിരന്തരം പൊട്ടിപ്പുറപ്പെടുന്ന ജില്ലയായി കോഴിക്കോട് മാറിയിരിക്കുകയാണ്. ആധുനിക ലാബുകളുടെ വികസനം പോസ്റ്റ്മോർട്ടം ഡിജിറ്റലൈസ് ചെയ്യുന്ന വെർച്വൽ ഓട്ടോപ്സി എന്നിവ കോഴിക്കോട് പ്രതീക്ഷിക്കുന്നു.

സാഹിത്യനഗരമായ കോഴിക്കോടിന് തലയെടുപ്പുള്ള സാംസ്കാരിക പദ്ധതിയും പ്രതീക്ഷിക്കുന്നുണ്ട്. ചേവായൂരിലെ അവയവമാറ്റ ഇൻസ്റ്റിറ്റ്യൂട്ട്, കോംട്രസ്റ്റ് നെയ്ത്ത് ഫാക്ടറി സ്ഥലത്ത് പദ്ധതി, ടൂറിസം സർക്യൂട്ട്, ഭട്ട് റോഡ് ബീച്ച് നവീകരണം എന്നീ പദ്ധതികളും ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷ. കൂടാതെ ചാലിയം ഫിഷ് മാർക്കറ്റ് വികസനത്തിൽ തുടർനടപടി പ്രതീക്ഷിക്കുന്നുണ്ട്. തീരദേശ ഹൈവേ, എരഞ്ഞിപ്പാലം മേൽപാലം, ബീച്ച് നവീകരണം, രണ്ടാംഘട്ട നഗരപാത വികസന പദ്ധതി എന്നിവയും ഇത്തവണ ബജറ്റിൽ പരിഗണിക്കുമെന്ന പ്രതീക്ഷ വാനോളമുണ്ട്.

മാവൂർ ഗ്വാളിയോർ റയോൺസ് ഭൂമിത്തർക്കം പരിഹരിച്ച് വൻകിട പദ്ധതികൾ കൊണ്ടുവരാൻ സർക്കാർതലത്തിൽ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ബജറ്റിൽ ഇതുസംബന്ധിച്ച പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. ഐ.ടി പാർക്ക്, രാജ്യാന്തര സ്‌റ്റേഡിയം, മാമ്പുഴ ടൂറിസം പദ്ധതി, കൊയിലാണ്ടി ഹാർബർ നവീകരണം, മൂടാടി ഇലക്‌ട്രോണിക് സിറ്റി, അകലാപ്പുഴ ടൂറിസം പദ്ധതി, പയ്യോളി മിനി ഹാർബർ, തിക്കോടിയിൽ ഫ്ലഡ്‍ലിറ്റ് സ്‌റ്റേഡിയം, വടകര കടൽ ഭിത്തി നിർമാണം, കായിക കേന്ദ്രം, ഒളോപ്പാറ ടൂറിസം പദ്ധതി, ഉന്നതികളുടെ നവീകരണം, തിരുവമ്പാടി റിങ് റോഡ് ബൈപ്പാസ്, ഉരുനിർമാണ മേഖലക്ക് ഫണ്ട്, കടലുണ്ടി റെയിൽവേ മേൽപാലം തുടങ്ങി പദ്ധതികൾ ബജറ്റിലിടം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കോഴിക്കോട്ട് നിന്നുള്ള എം.എൽ.എമാർ.

Tags:    
News Summary - what will Kozhikode get in the first budget

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.