വിലങ്ങാട് ആലി മൂലയിൽ 2019 ൽ ഉണ്ടായ ഉരുൾ ദുരന്തം (ഫയൽ ചിത്രം).

ആഗസ്ത് 8: ഉരുൾ ദുരന്തത്തിന്റെ സ്മരണയിൽ വിലങ്ങാട്

നാദാപുരം: വിലങ്ങാടിന് ഇരട്ടപ്രഹരമായി ആഗസ്ത് എട്ടിന് മറ്റൊരു ദുരന്ത വാർഷിക ദിനം കൂടി. 2019 ആഗസ്ത് എട്ടിന് ആലി മൂലയിലാണ് നാടിനെ നടുക്കിയ ഒന്നാം ഉരുൾപൊട്ടൽ ദുരന്തം ഉണ്ടായത്. കുറ്റിക്കാട്ടിൽ ബെന്നി, ഭാര്യ മേരി, മകൻ അഖിൽഫിലിപ്പ്, അയൽവീട്ടിലെ മാപ്പലകയിൽ ദാസന്‍റെ ഭാര്യ ലിസി എന്നിവരാണ്‌ മരിച്ചത്.

പതിവ് പോലെ അന്നും ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്നതായിരുന്നു ആലിമൂല നിവാസികൾ. വൈകിട്ട് മുതൽ കനത്ത മഴയായിരുന്നു. കരണ്ടും വെളിച്ചവും നേരത്തെ തന്നെ നിലച്ചു.രാത്രി പതിനൊന്നോടെ പൊടുന്നനെയാണ് ഉരുൾ വന്നെത്തിയത്. നിമിഷങ്ങൾ കൊണ്ട് പ്രദേശമാകെ തുടച്ചു നീക്കപ്പെട്ടു. മലവെള്ളപ്പാച്ചിലിൽ ആദ്യം തന്നെ ബെന്നിയുടെ കുടുംബവും മണ്ണിനടിയിലായി. അയൽ വീട്ടിലെദാസന്‍റെ വീട്ടിലും വെള്ളം ഒലിച്ചെത്തി. ഭാര്യ ലിസി ദൂരേക്ക് ഒഴുകിപ്പോയി. വീട്ടിനുള്ളിൽ ചെളിയിൽ മുങ്ങിയ ദാസനെ കൂരിരുട്ടിൽ കുത്തിയൊലിക്കുന്ന മല വെള്ളത്തോട് മല്ലടിച്ച് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ നാട്ടുകാർ രക്ഷിച്ചു. അന്നുണ്ടായ ശാരീരിക വൈകല്യം ഇന്നുമുണ്ട്.

ഒരു മാസത്തോളം ചികിത്സ തേടി. രണ്ട് കൈവിരലുകൾ നഷ്ടമായി. പെയിന്‍റിങ് ജോലി ചെയ്യുന്ന ദാസൻ ആ കറുത്ത രാത്രി ഏറെ നടുക്കത്തോടെയും ഭയത്തോടെയുമാണ് ഓർക്കുന്നത്. പ്രദേശത്തെ 16 വീടുകൾ, ഏക്കർ കണക്കിന് കൃഷിഭൂമി, ജീപ്പ് കാർ, പിക്കപ്പ് വാൻ, ബൈക്കുകൾ എന്നിവയെല്ലാം ഒലിച്ചുപോയി. എല്ലാം നഷ്ടപ്പെട്ട കുടുംബങ്ങൾ ആലിമൂല ഉപേക്ഷിച്ച്ന രിപ്പറ്റ പഞ്ചായത്തിലെ അൽഫോൻസ നഗറിലിപ്പോൾ കഴിയുന്നു.

ദാസന് പുനർജൻമത്തിന്‍റെ ഏഴാം വാർഷികം

നാദാപുരം: കഴുത്തോളംചെളിയിലും വെള്ളത്തിലും മുങ്ങി മരണമുഖത്ത് നിന്ന് ജീവിതത്തിലേക്ക് തിരികെയെത്തിയ മാപ്പലകയിൽ ദാസന് ഇന്ന് പുതുജീവിതത്തിന്‍റെ ഏഴാം വാർഷികം. വീട്ടിനുള്ളിൽ നിന്നുള്ള അലർച്ച കേട്ട സമീപവാസികൾ കൃഷിഭൂമിയും വീടും രണ്ടായി പിളർത്ത മലവെള്ളത്തെ അതിഹാസികമായി മറികടന്ന് നടത്തിയ രക്ഷാപ്രവർത്തനമാണ് ദാസനെ ജീവിതത്തിലേക്ക് തിരികെ എത്തിച്ചത്. അപകടത്തിൽ ജീവൻ നഷ്ടമായ ഭാര്യ ലിസിയുടെ ഏഴാം ചരമവാർഷികം കൂടിയാണ് ഇന്ന്..

ജോസഫ് കൊച്ചുപറമ്പിൽ

നാദാപുരം: ഉരുൾ ദുരന്തത്തെ ഇപ്പോഴും പേടിയോടെയാണ് ജോസഫ് ഓർത്തെടുക്കുന്നത്. അയൽ വീട്ടിൽ നിന്നും വർത്തമാനങ്ങളൊക്കെ പറഞ്ഞതിന് ശേഷമാണ് പത്ത് മണിയോടെ വീട്ടിൽ എത്തുന്നത്. അത്താഴമൊക്കെ കഴിഞ്ഞ് ഉറങ്ങാനുള്ള ഒരുക്കത്തിനിടെയാണ് മഴ ശക്തമാകുന്നത്. പിന്നെ കേട്ടത് കാതടപ്പിക്കുന്ന കൂറ്റൻ ശബ്ദദമായിരുന്നു.

വലിയ വലിപ്പമുള്ള കൂറ്റൻ പാറക്കല്ലുകൾ വീട്ടുമുറ്റത്തുമെത്തി.എല്ലാം നഷ്ടപ്പെട്ട ഇയാൾ അൽഫോൻസ നഗറിൽ സർക്കാരും സഭയും ചേർന്ന് നിർമിച്ചു നൽകിയ വീട്ടിൽ കാട് വെട്ടുന്ന ജോലിയുമായി ജീവിതം നയിക്കുന്നു.

ഫിലിപ്പ് കുഴിയാംപ്ലാവിൽ

നാദാപുരം: ഉരുൾ വീട്ടിലേക്ക് ഇരച്ചു കയറി വൻ നാശനഷ്ടം നേരിട്ടു. ജീവൻ തിരിച്ചു കിട്ടിയ ആശ്വാസത്തിൽ കഴിയുന്നു.

ക്ഷേമപദ്ധതികൾ വേഗത്തിലാക്കണം

-നിർമല (ആശ വർക്കർ അടുപ്പിൽ കോളനി)

കോളനിവാസികളുടെ ക്ഷേമവും, മറ്റ് പ്രവർത്തനങ്ങളും വേഗത്തിലാക്കാൻ മതിയായ സൗകര്യങ്ങൾ ഉടൻ നടപ്പിലാക്കണമെന്ന് അടുപ്പിൽ കോളനിയിലെ ആശവർക്കകറായ നിർമല പറഞ്ഞു. രണ്ട് വർഷത്തോളമായി സർക്കാർ തലത്തിലുള്ള ഒരു പദ്ധതിയും നടപ്പിലാക്കാൻ കഴിയുന്നില്ല. തൊഴിൽ പരിശീലന കേന്ദ്രം, സ്ത്രീകൾക്കുള്ള പോഷകാഹാര വിതരണം എന്നിവയെല്ലാം ഈയിടെയായി മുടങ്ങിയ നിലയിലാണ്.

പുനരധിവാസ പദ്ധതി നടപ്പായില്ല

നാദാപുരം: ആദിവാസി ഗോത്ര സമൂഹത്തിന്‍റെ പുരധിവാസത്തിന്‍റെ ഭാഗമായി പ്രഖ്യാപിച്ച പദ്ധതികൾ ഒന്നും നടപ്പിലായില്ല. കുടിവെള്ള വിതരണം, അംഗൻവാടികൾ, മോഡൽ പ്രീ പ്രൈമറി സ്കൂൾ, ചികിത്സാകേന്ദ്രങ്ങൾ തൊഴിൽ പരിശീലന കേന്ദ്രങ്ങൾ എന്നിവ ഇവിടെ സ്ഥാപിക്കുമെന്ന് പറഞ്ഞിരുന്നു. എന്നാൽ ഇവയൊന്നും സ്ഥാപിക്കാനുള്ള നടപടികൾ ഒന്നും തുടങ്ങിയിട്ടില്ല.

അടുപ്പിൽ കോളനിവാസികളുടെ പുരധിവാസം പൂർത്തിയായില്ല

നാദാപുരം: 2019ലെ ഉരുൾപൊട്ടൽ അടുപ്പിൽ ഉന്നതിയിലെ ഗോത്രവിഭാഗങ്ങളെയും ബാധിച്ചു. ഇവരുടെ താമസസ്ഥലത്തിന് സമീപം ഉരുൾപൊട്ടി നാശം വിതക്കുകയുണ്ടായി. ഇതേ തുടർന്ന് 65 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാൻ ജില്ല ഭരണകൂടവും സർക്കാരും തീരുമാനിച്ചു. ഇതിനായി പുതിയ പുനരധിവാസ പദ്ധതി തയാറാക്കി.ഇതിനിടയിൽ വീട് നിർമാണവുമായി ബന്ധപ്പെട്ട് ഉsലെടുത്ത തർക്കങ്ങൾ ഇവരിൽ 27 കുടുംബങ്ങൾക്ക് വിനയായിരിക്കുകയാണ്. 38 കുടുംബങ്ങൾക്ക് സർക്കാർ നിയന്ത്രണത്തിൽ നിർമിച്ചു നൽകിയ വീട്ടിൽ താമസമാക്കി. മറ്റൊരു സ്വകാര്യ ഏജൻസിയുടെ കീഴിൽ ഏറ്റെടുത്ത് ആരംഭിച്ച വീട് നിർമാണം ഇപ്പോഴും ഇഴയുകയാണ്.

Tags:    
News Summary - ഉരുൾ ദുരന്തത്തിന്റെ സ്മരണയിൽ വിലങ്ങാട്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.