കോഴിക്കോട്: വെള്ളയിൽ പുതിയകടവ് ആവിക്കൽ തോടിന് സമീപം നിർമിക്കുന്ന മലിനജല സംസ്കരണ കേന്ദ്ര (സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്)ത്തിനെതിരായ സമരം ശക്തമാക്കാൻ സമരസമിതി തീരുമാനിച്ചു. വിവിധ രാഷ്ട്രീയ പാർട്ടികളുടെയും സാമുദായിക– സാംസ്കാരിക– സാമൂഹിക സംഘടന ഭാരവാഹികളുടെയും സാന്നിധ്യത്തിൽ ബുധനാഴ്ച ചേർന്ന യോഗത്തിലാണ് തീരുമാനം.
വെള്ളിയാഴ്ച വൈകീട്ട് നാലിന് ജനകീയ സമര സദസ്സ് സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. കോൺഗ്രസ്, മുസ്ലിം ലീഗ്, എസ്.ഡി.പി.ഐ, ബി.ജെ.പി തുടങ്ങിയ പാർട്ടി പ്രതിനിധികൾ യോഗത്തിൽ എത്തിയെങ്കിലും സി.പി.എം വിട്ടുനിന്നു. നേരത്തെ സമരമുഖത്ത് സി.പി.എം ഉണ്ടായിരുന്നെങ്കിലും പാർട്ടിയുടെ മേൽ കമ്മിറ്റികളിൽനിന്ന് ലഭിച്ച നിർദേശത്തെ തുടർന്ന് യോഗത്തിൽനിന്ന് വിട്ടുനിൽക്കുകയായിരുന്നുവെന്നാണ് വിവരം. എന്നാൽ, സി.ഐ.ടി.യു പ്രവർത്തകർ യോഗത്തിനെത്തി.
അതേസമയം, പദ്ധതിയുടെ ആദ്യഘട്ട പ്രവൃത്തികളുടെ ഭാഗമായി പ്രദേശത്തേക്കെത്തിച്ച മണ്ണ് പരിശോധന ഉപകരണങ്ങളടങ്ങിയ വാഹനം ചൊവ്വാഴ്ച രാത്രിയോടെ പൊലീസ് സംരക്ഷത്തിൽ ഇവിടന്ന് മാറ്റി. വാഹനം മാറ്റണമെന്നാവശ്യപ്പെട്ട് വലിയ പ്രതിഷേധം ഉയർന്നിരുന്നു. മണ്ണ് പരിശോധന വാഹനം നാട്ടുകാർ തടഞ്ഞതോടെ തിങ്കളാഴ്ച പ്രദേശത്ത് വലിയ സംഘർഷമുണ്ടായിരുന്നു. സ്ത്രീകൾ ഉൾപ്പെടെ നൂറുകണക്കിന് പ്രദേശവാസികൾ തടിച്ചുകൂടുകയും റോഡ് ഉപരോധിക്കുകയും ചെയ്തു.
തുടർന്ന്, ബലപ്രയോഗത്തിലൂടെ നാട്ടുകാരെ മാറ്റി വാഹനം പ്ലാന്റ് നിർമിക്കുന്ന സ്ഥലത്തേക്കെത്തിച്ചു. പക്ഷേ, ജനകീയ പ്രതിഷേധത്തെ തുടർന്ന് തുടർപ്രവൃത്തികൾ നിർത്തിവെച്ചു. പ്ലാന്റിനെതിരായ എതിർപ്പുകൾ പരിശോധിക്കുമെന്നും ബലം പിടിച്ച് പദ്ധതി നടപ്പാക്കില്ലെന്നും മേയർ ഡോ. ബീന ഫിലിപ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. എന്നാൽ, ആശങ്ക പരിഹരിക്കാൻ മേയർക്കോ കോർപറേഷനോ ആയിട്ടില്ലെന്നും വിഷയത്തിൽ വ്യക്തതയില്ലാത്ത നിലപാടാണ് ഭരണകൂടത്തിന് ഉള്ളതെന്നുമാണ് പ്രതിഷേധക്കാർ പറയുന്നത്. വിഷയവുമായി ബന്ധപ്പെട്ട് എം.എൽ.എമാരായ തോട്ടത്തിൽ രവീന്ദ്രൻ, എം.കെ. മുനീർ, മേയർ, ഡെപ്യൂട്ടി മേയർ, ജില്ല കലക്ടർ എന്നിവർ വ്യാഴാഴ്ച കൂടിക്കാഴ്ച നടത്തും.
കോഴിക്കോട്: വെള്ളയിലെ ആവിത്തോട് കോര്പറേഷന് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന പ്ലാന്റുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ക്ക് ഉത്തരവാദി കലക്ടറാണെന്ന് യു.ഡി.എഫ്. പ്ലാന്റിന് തദ്ദേശവാസികള്‍ എതിരാണ്. പരിസരവാസികളുടെ എതിര്‍പ്പിനെ വെല്ലുവിളിച്ചുകൊണ്ടാണ് ജില്ല ഭരണകൂടത്തിന്റെ അനുമതിയോടെ അവിടെ മണ്ണ് പരിശോധനക്ക് എത്തിയത്.
പദ്ധതിയെകുറിച്ച് ജനങ്ങളെ ബോധവത്കരിക്കാതെ നടപടി ഉണ്ടാവരുത് എന്നായിരുന്നു നാട്ടുകാരുടെ ആവശ്യം. കലക്ടറോട് സംസാരിക്കാന്‍ പോയ യു.ഡി.എഫ് കൗണ്‍സിലര്‍മാരോട് മോശമായാണ് കലക്ടര്‍ പെരുമാറിയത്. ഡി.സി.സി പ്രസിഡന്റിന്റെയും മുസ്ലിം ലീഗ് ജില്ല സെക്രട്ടറിയുടെയും ഫോണ്‍ എടുക്കാന്‍ പോലും കലക്ടര്‍ തയാറായില്ല. ഈ ധിക്കാരപരമായ നടപടിയാണ് ജനങ്ങളെ പ്രകോപിതരാക്കിയതും ഹര്‍ത്താലിലേക്കും വണ്ടി തടയലിലേക്കും നയിച്ചത്.
കലക്ടറുടെ നടപടി അപലപനീയമാണെന്ന് ഡി.സി.സിയില്‍ നടന്ന യു.ഡി.എഫ് കൗണ്‍സിലര്‍മാരുടെ യോഗം കുറ്റപ്പെടുത്തി. ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍കുമാര്‍ അധ്യക്ഷതവഹിച്ചു. അഡ്വ.ടി. സിദ്ദീഖ് എം.എൽ.എ, മുസ്ലിം ലീഗ് ജില്ല സെക്രട്ടറി എം.എ. റസാഖ്, എസ്.കെ. അബൂബക്കര്‍, ടി. മൊയ്തീന്‍കോയ, കെ.സി. ശോഭിത, സോഫിയ, കെ.പി. രാജേഷ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.