പുകയില ഉത്പന്നങ്ങൾ വിൽക്കുന്ന സ്ഥലങ്ങളിൽ ആരോഗ്യ വകുപ്പിന്റെ പരിശോധന
നാദാപുരം: നാദാപുരം, കല്ലാച്ചി ടൗൺ കേന്ദ്രീകരിച്ച് വൻതോതിൽ പുകയില ഉത്പന്നങ്ങളുടെ വിൽപന നടത്തുന്നതായി പരാതി. പെട്ടിക്കടകളും, തകർന്നു വീഴാറായ വാടക കുറഞ്ഞ കെട്ടിടങ്ങളുമാണ് ഇത്തരം വിൽപനക്കാരുടെ കേന്ദ്രം. നാദാപുരം മത്സ്യ മാർക്കറ്റിനോട് ചേർന്ന കെട്ടിടം ഇത്തരം വിൽപന വസ്തുക്കളുടെ കേന്ദ്രമായിട്ട് നാളേറെയായി.
നടപ്പാതയിലൂടെ മാർക്കറ്റ് പരിസരത്തേക്കുള്ള വഴി തടസ്സമായി നിൽക്കുന്ന ഈ ഭാഗം പൊളിച്ചു മാറ്റണമെന്ന് നാട്ടുകാരും മറ്റ് കച്ചവടക്കാരും ഏറെ നാളായി ആവശ്യപ്പെട്ടു വരികയാണ്. ഇത്തരം കേന്ദ്രങ്ങളുടെയെല്ലാം നടത്തിപ്പുകാരിലധികവും ഇതര സംസ്ഥാനത്ത് നിന്നും എത്തിയവരാണ്.
കേരളം നിരോധിച്ച പുകയില ഉത്പന്നങ്ങളാണ് ഇവയിലേറെയും. എന്നാൽ മറ്റ് സംസ്ഥാനങ്ങളിൽ ഇവയ്ക്ക് നിരോധനമില്ലെന്നതാണ് അന്യ നാട്ടുകാരെ ഇത് വാങ്ങാനും വിൽക്കാനും പ്രേരിപ്പിക്കുന്നത്. പ്രത്യേക വെറ്റിലയിൽ പല പേരുകളിൽ നിരവധി ചേരുവകൾ ചേർത്താണ് വിൽപന നടത്തുന്നത്. പെട്ടിക്കടകൾക്ക് പുറമേ വിവിധയിടങ്ങളിലെ കൂൾബാർ കേന്ദ്രീകരിച്ചും വ്യാപകമായ രീതിയിൽ പുകയില ഉത്പന്നങ്ങൾ വിൽപന നടത്തുന്നതായി ശ്രദ്ധയിൽ പെട്ടതായി അധികൃതർ പറഞ്ഞു. പാതിരാ വരെ തുറന്നു പ്രവർത്തിക്കുന്നവയാണ് ഇവയിലേറെയും.
ഇത്തരം സ്ഥാപനങ്ങൾക്കെതിരെ കേന്ദ്ര പുകയില നിരോധന നിയമപ്രകാരം കർശന നടപടികൾ സ്വീകരിക്കുന്നതാണെന്ന് നാദാപുരം താലൂക്ക് ഹോസ്പിറ്റൽ സുപ്രണ്ടും ലോക്കൽ പബ്ലിക്ക് ഹെൽത്ത് ഓഫീസറുമായ ഡോ: രജ്ഞിത്ത് അറിയിച്ചു. ശുചിത്വം പാലിക്കാത്ത സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. പരിശോധനയിൽ താലൂക്ക് ഹോസ്പിറ്റൽ സുപ്രണ്ട് ഡോ: രജ്ഞിത്ത്, ഹെൽത്ത് ഇൻസ്പക്ടർ എ.ടി. മൊയ്തി, ജെ. എച്ച്.ഐ കെ.പി. നിജിത്ത് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.