മുഹമ്മദ് ജനീസ്

കരിപ്പൂർ വഴി കടത്താന്‍ ശ്രമിച്ച ഒരുകിലോയിലധികം സ്വർണം പൊലീസ് പിടികൂടി

കരിപ്പൂർ: കോഴിക്കോട് വിമാനത്താവളം വഴി കടത്തുകയായിരുന്ന ഒരു കിലോയിലധികം സ്വര്‍ണം പൊലീസ് പിടികൂടി. ഒരു യാത്രക്കാരനെ അറസ്റ്റ് ചെയ്തു. ബഹ്റൈനില്‍നിന്ന് കരിപ്പൂർ വിമാനത്താവളത്തിലെത്തിയ കോഴിക്കോട് കുണ്ടുങ്ങല്‍ സ്വദേശി മുഹമ്മദ് ജനീസാണ് (41) പിടിയിലായത്.

ശരീരത്തിനകത്ത് 1.007 കിലോഗ്രാം സ്വര്‍ണമിശ്രിത രൂപത്തിലാക്കി നാല് കാപ്സ്യൂളുകളായി ഒളിപ്പിച്ച് കടത്താനാണ് ശ്രമിച്ചത്. പിടിച്ചെടുത്ത സ്വര്‍ണത്തിന് ആഭ്യന്തര വിപണിയില്‍ 52 ലക്ഷം വില വരും.

വ്യാഴാഴ്ച വൈകീട്ട് 4.30ന് ബഹ്റൈനില്‍നിന്നെത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് ഇയാൾ എത്തിയത്. കസ്റ്റംസ് പരിശോധനക്കുശേഷം 4.50ഓടെ വിമാനത്താവളത്തിന്‌ പുറത്തിറങ്ങിയ ജനീസിനെ നിരീക്ഷിച്ച് പുറത്ത് പൊലീസുണ്ടായിരുന്നു.

പിടികൂടിയ സ്വർണം

കുറച്ച് സമയം പരിസരത്ത് തങ്ങിയ ജനീസ് കൊണ്ടുപോകാന്‍ വന്ന സുഹൃത്തുക്കളോടൊപ്പം കാറില്‍ കയറി പുറത്തേക്ക് പോകും വഴിയാണ് സീറോ പോയിന്‍റില്‍ വെച്ച് പൊലീസ് കസ്റ്റഡിയിലെടുത്തത്. ജില്ല പൊലീസ് മേധാവിക്ക് എസ്. സുജിത് ദാസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

ആദ്യഘട്ട ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കാൻ ജനീസ് വിസമ്മതിച്ചിരുന്നു. തുടർന്ന് ദേഹവും ലഗേജും പൊലീസ് വിശദമായി പരിശോധിച്ചു. എന്നാല്‍ സ്വര്‍ണം കണ്ടെത്താനായില്ല. തൂടര്‍ന്ന് സ്വകാര്യ ആശുപത്രിയിലെത്തിച്ച് വൈദ്യ പരിശോധന നടത്തുകയായിരുന്നു.

എക്സറേ പരിശോധനയില്‍ വയറിനകത്ത് സ്വര്‍ണ മിശ്രിതമടങ്ങിയ നാല് കാപ്സ്യൂളുകള്‍ കണ്ടെത്തി. സ്വർണം സ്വീകരിക്കാന്‍ വിമാനത്താവളത്തിൽ ആളുകള്‍ വരുമെന്നായിരുന്നു ജനീസിന്‍റെ പക്കൽ ബഹ്റൈനില്‍നിന്ന് സ്വര്‍ണം കൊടുത്തുവിട്ടവര്‍ അറിയിച്ചിരുന്നത്. ജനീസിനെ വിശദമായി ചോദ്യം ചെയ്തുവരുകയാണ്. പിടിച്ചെടുത്ത സ്വര്‍ണം കോടതിയില്‍ സമര്‍പ്പിക്കും.

വിശദ റിപ്പോര്‍ട്ട് കസ്റ്റംസിനും സമര്‍പ്പിക്കും. ഏതാനും മാസങ്ങൾക്കിടെ കരിപ്പൂർ വിമാനത്താവളത്തിൽ പൊലീസ് പിടികൂടുന്ന 70ാമത്തെ സ്വർണക്കടത്ത് കേസാണിത്. 

Tags:    
News Summary - The police seized more than one kilogram of gold which they tried to smuggle through Karipur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.