കൊടുവള്ളി: നിയമസഭ തെരഞ്ഞെടുപ്പിന്റെ കാഹളം മുഴങ്ങിയതോടെ കൊടുവള്ളി നിയോജക മണ്ഡലത്തിൽ രാഷ്ട്രീയ ചിത്രം വ്യക്തമായി. പ്രമുഖ മുന്നണികളെല്ലാം തങ്ങളുടെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചതോടെ മണ്ഡലം കടുത്ത ത്രികോണ മത്സരത്തിലേക്ക് നീങ്ങുകയാണ്. വികസനവും രാഷ്ട്രീയവും ഒരുപോലെ ചർച്ചയാകുന്ന പോരാട്ടത്തിൽ ആര് മേൽക്കൈ നേടുമെന്ന ആകാംക്ഷയിലാണ് വോട്ടർമാർ.
മുസ്‍ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസിനെ രംഗത്തിറക്കി മണ്ഡലം നിലനിർത്താനാണ് യു.ഡി.എഫ് ലക്ഷ്യമിടുന്നത്. യുവനേതൃത്വത്തിന്റെ കരുത്തിൽ മണ്ഡലത്തിലെ വോട്ടർമാരെ സ്വാധീനിക്കാമെന്ന് യു.ഡി.എഫ് കണക്കുകൂട്ടുന്നു. അതേസമയം, ആർ.ജെ.ഡി നേതാവ് സലീം മടവൂരിനെ അങ്കത്തിലിറക്കി മണ്ഡലം തിരിച്ച് പിടിക്കാനുള്ള പോരാട്ടത്തിലാണ് എൽ.ഡി.എഫ്. പ്രാദേശിക ബന്ധങ്ങളും പാർട്ടി സംവിധാനങ്ങളും സലീം മടവൂരിന് തുണയാകുമെന്നാണ് ഇടതുമുന്നണിയുടെ പ്രതീക്ഷ.
എൻ.ഡി.എ സ്ഥാനാർഥിയായി ബി.ഡി.എസിലെ ഗിരി പാമ്പനാല് കൂടി എത്തിയതോടെ മത്സരരംഗം സജീവമായി. വോട്ട് വിഹിതം വർധിപ്പിക്കാനും നിർണായക സ്വാധീനമാകാനുമുള്ള ശ്രമത്തിലാണ് ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എ മുന്നണി.
നാമനിർദേശ പത്രിക സമർപ്പിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, സ്ഥാനാർഥികളെല്ലാം മണ്ഡലത്തിൽ ഓടിനടന്നുള്ള പ്രചാരണത്തിലാണ്. മണ്ഡലത്തിലെ പ്രമുഖ മത-സാമുദായിക നേതാക്കളെയും രാഷ്ട്രീയരംഗത്തെ തലമുതിർന്ന പ്രവർത്തകരെയും നേരിട്ട് കണ്ട് പിന്തുണ അഭ്യർഥിക്കുന്ന തിരക്കിലാണവർ. ഓരോ വോട്ടും ഉറപ്പിക്കാൻ വ്യക്തിപരമായ ബന്ധങ്ങൾ പുതുക്കുന്നതിനാണ് ആദ്യഘട്ടത്തിൽ സ്ഥാനാർഥികൾ മുൻഗണന നൽകുന്നത്. മണ്ഡലത്തിലെ വികസന മുരടിപ്പും സംസ്ഥാനത്തെ പൊതു രാഷ്ട്രീയ സാഹചര്യങ്ങളും പ്രചാരണായുധമാക്കാനാണ് മുന്നണികൾ പദ്ധതിയിടുന്നത്.
യു.ഡി.എഫ് വികസന മുരടിപ്പും ഭരണവിരുദ്ധ വികാരവും ചർച്ചയാക്കുന്നു. എൽ.ഡി.എഫ് സർക്കാരിന്റെ ക്ഷേമപ്രവർത്തനങ്ങളും വികസന തുടർച്ചയും ഉയർത്തിക്കാട്ടുന്നു. എൻ.ഡി.എ കേന്ദ്രസർക്കാരിന്റെ വികസന പദ്ധതികളും പുതിയ രാഷ്ട്രീയ ബദലും മുന്നോട്ടുവെക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.