കോഴിക്കോട്: ഗവ. മെഡിക്കൽ കോളജിലെ മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിൽ ഒമ്പതു വയസ്സുകാരന് ചികിത്സ നിഷേധിച്ചതായി പരാതി. വയറുവേദനക്ക് ചികിത്സക്കെത്തിയ കുട്ടിയെ ഗ്യാസിന്റെ ഗുളിക നൽകി വിട്ടയച്ചെന്നാണ് ചാത്തമംഗലം സ്വദേശി ഡി.എസ്. അശ്വതിയുടെ പരാതി. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് കടുത്ത വയറുവേദനയെ തുടർന്ന് അശ്വതിയുടെ മകൻ പാർഥിവിനെ മെഡിക്കൽ കോളജ് മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിലെ അത്യാഹിത വിഭാഗത്തിൽ എത്തിച്ചത്.
ആ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് വനിത ഡോക്ടർമാർ കുട്ടിയെ പരിശോധിക്കുകയും ഗ്യാസിന്‍റെ പ്രശ്നമാണെന്ന് പറഞ്ഞ് ഇൻജക്ഷൻ നൽകിയ ശേഷം അരമണിക്കൂർ കാത്തിരിക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. വേദന കുറയാതിരുന്നതോടെ രക്തപരിശോധനയോ സ്കാനിങ്ങോ ചെയ്യാൻ ആവശ്യപ്പെട്ടെങ്കിലും ഡോക്ടർമാർ തയാറായില്ല. പുലർച്ച മൂന്നോടെ നിർബന്ധപൂർവം ഡിസ്ചാർജ് ചെയ്യുകയും ചെയ്തു. ശനിയാഴ്ച പകൽ മുഴുവൻ കുട്ടിക്ക് കഠിന വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഞായറാഴ്ച രാവിലെ മലാപ്പറമ്പിലെ ക്ലിനിക്കൽ എത്തിച്ചു. അവിടെയുണ്ടായിരുന്ന ഡോക്ടർ രക്തപരിശോധനക്കും സ്കാനിങ്ങിനും നിർദേശിച്ചു.
പരിശോധനയിൽ വയറ്റിൽ അപ്പൻഡിക്സ് പഴുത്ത് പൊട്ടിയ നിലയിലാണെന്നും ഉടൻ അടിയന്തര ശസ്ത്രക്രിയ നടത്തണമെന്നും ഡോക്ടർ നിർദേശിച്ചു. തുടർന്ന് കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തുകയായിരുന്നു. കുട്ടി ഒരാഴ്ച കൂടി ആശുപത്രിയിൽ കഴിയണം. ഭക്ഷണവും വെള്ളവും കൊടുക്കാൻ തുടങ്ങിയിട്ടില്ല. കടുത്ത വേദനയുണ്ട് ഇപ്പോഴും. ഇൻഫെക്ഷൻ ഒഴിവാക്കാനായി ട്യൂബിട്ടിരിക്കുകയാണെന്നും അശ്വതി പറഞ്ഞു. തെറ്റായ രോഗനിർണയവും അനാസ്ഥയും കാണിച്ച ഡോക്ടർമാർക്കെതിരെ നടപടി വേണമെന്നാണ് അശ്വതി മെഡിക്കൽ കോളജ് പൊലീസിനും ഗവ. മെഡിക്കൽ കോളജ് സൂപ്രണ്ടിനും നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.