അബ്ദുൽ സലാമിന് ഹരിതകർമസേന സ്വർണാഭരണങ്ങൾ കൈമാറുന്നു
കോഴിക്കോട്: മാലിന്യലോറി വരാൻ വൈകിയതിനെ തുടർന്ന് മീഞ്ചന്ത വട്ടക്കിണർ സ്വദേശിക്ക് തിരിച്ചുകിട്ടിയത് ഏഴു പവൻ സ്വർണാഭരണം. ഒരു മാസം മുമ്പ് ഹരിതകർമ സേനക്ക് നൽകിയ പഴന്തുണിക്കെട്ടിൽപെട്ടുപോയ ആഭരണങ്ങളാണ് കഴിഞ്ഞ ദിവസം ഗോഡൗണിൽ നടത്തിയ മാരത്തോൺ തിരച്ചിലിൽ തിരിച്ചുകിട്ടിയത്. വട്ടക്കിണർ വൈ.എം.ആർ.സി സരോവരം റെസിഡൻസിയിൽ താമസിക്കുന്ന ശൈക്കാസ് ഹൗസിൽ അബദുൽ സലാം പഴയ തുണിയിൽ പൊതിഞ്ഞ് സൂക്ഷിച്ചുവെച്ചതായിരുന്നു ആഭരണങ്ങൾ. ഇതറിയാതെ ഭാര്യ ഈ തുണിക്കെട്ടുകൾ ഹരിതകർമ സേനക്ക് കൈമാറി.
മേയ് 16നായിരുന്നു സംഭവം. നെല്ലിക്കോടുള്ള കോഴിക്കോട് കോർപറേഷന്റെ മെറ്റീരിയൽ റിക്കവറി ഫെസിലിറ്റിയിൽ (എം.ആർ.എഫ്) സൂക്ഷിച്ചതായിരുന്നു മാലിന്യം. തമിഴ്നാട്, മൈസൂരു എന്നിവിടങ്ങളിലേക്കാണ് ഇവ കൊണ്ടുപോകുന്നത്. സാധാരണ ഗോഡൗണിൽ നിന്ന് ആഴ്ചയിൽ ലോഡ് കണ്ടെയിനറിൽ കൊണ്ടുപോകലാണ് പതിവ്. ഇത്തവണ തൊഴിലാളിപ്രശ്നത്തെ തുടർന്ന് കണ്ടെയിനർ വരാൻ വൈകിയതിനാൽ സ്വർണമടക്കമുള്ള മാലിന്യക്കെട്ട് ഗോഡൗണിൽ തന്നെ കിടന്നു.
ലോറി വൈകിയതാണ് അബ്ദുൽ സലാമിന് ഭാഗ്യമായത്. കഴിഞ്ഞ ഞായറാഴ്ചയാണ് വീട്ടിൽ സൂക്ഷിച്ച സ്വർണാഭരണം കാണാതായതിനെ തുടർന്ന് ഹരിതകർമസേനക്ക് വിളിയെത്തിയത്. ഹരിത കർമസേനാംഗങ്ങളായ ഇബ്രാഹീം, ബാബു ടീമിനെ വിളിച്ച് അബ്ദുൽ സലാം കാര്യം പറഞ്ഞു. തൊഴിലാളികൾ ഉടൻതന്നെ ഗോഡൗണിലെത്തി ചാക്കുകൾ തുറന്ന് പരിശോധിച്ചു. അന്ന് കണ്ടെത്താനായില്ല. പിറ്റേന്നും മണിക്കൂറുകൾ നീണ്ട തിരച്ചിൽ. അബ്ദുൽ സലാമും കുടുംബവും തിരയാൻ കൂടി. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ സ്വർണാഭരണങ്ങൾ കണ്ടെത്തുകയായിരുന്നു.
ആശ്വാസവും സന്തോഷവും കൊണ്ട് കുടുംബം വീർപ്പുമുട്ടിയ നിമിഷം. ഹരിതകർമ സേനക്ക് അതിലേറെ ആശ്വാസം. അവരും സംശയത്തിലാകാൻ അതു മതിയായിരുന്നല്ലോ. ഏഴു ലക്ഷത്തിലേറെ രൂപയുടെ സ്വർണാഭരണങ്ങളാണ് ഭാഗ്യംകൊണ്ട് മാത്രം അബ്ദുൽ സലാമിനും കുടുംബത്തിനും തിരിച്ചുകിട്ടിയത്. ഇന്ന് കോർപറേഷൻ മേയറുടെ ചേംബറിൽ ഹരിതകർമസേന ടീമിന് സ്വീകരണമൊരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.