കൊടുവള്ളി: കൊയിലാണ്ടി -എടവണ്ണ സംസ്ഥാനപാതയിൽ വാഹനയാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടും അപകടസാധ്യതയും സൃഷ്ടിച്ചിരുന്ന റോഡ് താഴ്ന്ന് കുഴികൾ രൂപപ്പെടുന്ന (റട്ടിങ്) പ്രശ്നങ്ങൾക്ക് ഒടുവിൽ ശാശ്വത പരിഹാരമാകുന്നു. കൊടുവള്ളി നിയോജക മണ്ഡലത്തിലൂടെ കടന്നുപോകുന്ന പാതയിലെ വിവിധ ഭാഗങ്ങളിൽ രൂപപ്പെട്ട ഗുരുതരമായ റട്ടിങ് സംബന്ധിച്ച് പി.കെ. ഫിറോസ് എം.എൽ.എ, ജില്ല കലക്ടറുടെയും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെയും ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ് നടപടി. ഇതിന്റെ ഭാഗമായി കുഴികൾ രൂപപ്പെട്ട കൂടുതൽ സ്ഥലങ്ങൾ അടിയന്തര അറ്റകുറ്റപ്പണികൾക്കായുള്ള പ്രവൃത്തിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജൂൺ 20ന് നടത്തിയ പ്രത്യേക പരിശോധനയിൽ പൂനൂർ മുതൽ ഓമശ്ശേരി വരെയുള്ള ഭാഗങ്ങളിലായി 21 സ്ഥലങ്ങളിലാണ് പുതുതായി റോഡിലെ കാഴ്ചകൾ കണ്ടെത്തിയത്. ഏകദേശം 2,115 മീറ്റർ ദൂരത്തിൽ വ്യാപിച്ചുകിടക്കുന്ന ഈ ഭാഗങ്ങളിലെ റോഡ് ഉപരിതല കേടുപാടുകൾ യാത്രാ സുരക്ഷയെ ഗുരുതരമായി ബാധിക്കുന്ന തരത്തിലായിരുന്നു. ഇതിന് പുറമെ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്ന 1010 മീറ്റർ ദൂരത്തിലുള്ള താഴ്ന്ന ഭാഗങ്ങളും പരിഹാര നടപടികളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതോടെ ആകെ 3125 മീറ്റർ ദൂരത്തിലുള്ള റോഡ് ഭാഗങ്ങളാണ് അടിയന്തര അറ്റകുറ്റപ്പണികൾക്കായി പരിഗണിച്ചിരിക്കുന്നത്.
തച്ചംപൊയിൽ അങ്ങാടി, പി.സി. മുക്ക്, താമരശ്ശേരി കോടതി പരിസരം, കൂടത്തായി, പുത്തൂർ, ചുങ്കം ജംഗ്ഷൻ, മുടൂർ എന്നിവിടങ്ങളിലെ റട്ടിങ് പ്രശ്നങ്ങൾ നിലവിൽ സ്ഥിരീകരിച്ചിട്ടുണ്ടെന്നും ഈ ഭാഗങ്ങളിലെ അറ്റകുറ്റപ്പണികൾ എത്രയും വേഗം പൂർത്തീകരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും പി.കെ ഫിറോസ് എം.എൽ.എ അറിയിച്ചു. അതോടൊപ്പം സംസ്ഥാനപാതയുടെ സുരക്ഷയും യാത്രാസൗകര്യവും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഡ്രൈനേജ് സംവിധാനങ്ങളുടെ അറ്റകുറ്റപ്പണി, റോഡ് സുരക്ഷാ ഉപകരണങ്ങളുടെ പുനഃസ്ഥാപനം, തകരാറിലായ സ്ട്രീറ്റ് ലൈറ്റുകളുടെ നവീകരണം എന്നിവയും അടിയന്തരമായി നടപ്പാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും എം.എൽ.എ പറഞ്ഞു. സംസ്ഥാനപാതയിലെ ശേഷിക്കുന്ന അപകടസാധ്യതകളും അടിസ്ഥാനസൗകര്യ പ്രശ്നങ്ങളും പരിഹരിക്കുന്നതിന് തുടർനടപടികൾ ശക്തമായി മുന്നോട്ടുകൊണ്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.